കൊച്ചി: വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്ന 100 പേർക്ക് സഞ്ചരിക്കാവുന്ന 23 ബാറ്ററി പവേർഡ് ഇലക്ട്രിക് ബോട്ടുകളിൽ രണ്ടാമത്തേത് നീറ്റിലിറക്കി. ബോട്ടിന്റെ 75 ശതമാനത്തോളം നിർമ്മാണം പൂർത്തിയാക്കിയശേഷം ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾ നീറ്റിലിറക്കിയശേഷമാണ് നിർവ്വഹിക്കുന്നത്.
വളരെ വേഗത്തിൽ ചാർജ്ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാർജ്ജ് ചെയ്യാം. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ്ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. 10 നോട്ട് (നോട്ടിക്കൽ മൈൽ പെർ അവർ) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
കൊച്ചി വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് ജനറൽ മാനേജർ നീലകണ്ഠൻ, ജനറൽ മാനേജർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് നീറ്റിലിറക്കിയത്. ഔട്ട് ഫിറ്റിംഗ്, ഷാഫ്റ്റ് അലൈൻമന്റ് പ്രവൃത്തികൾ, ബേസിൻ ട്രയൽ, സീ ട്രയൽ തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി കെ.എം.ആർ.എല്ലിന് കൈമാറിയ ആദ്യ ബോട്ടിന്റെ ട്രയൽ റൺ വൈറ്റില ടെർമിനലിൽ ആരംഭിച്ചിരുന്നു. ഫാസ്റ്റ് ചാർജിംഗ് മെക്കാനിസം, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം, കമ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയവയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ട്രയലിന് വിധേയമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |