ഫോർട്ട്കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഹോംസ്‌റ്റേകളുടെ നിരക്കുകൾ കുറയ്ക്കാൻ ഇന്നലെ ചേർന്ന കേരള ഹാട്‌സിന്റെ ഫോർട്ട്കൊച്ചി ഡെസ്‌റ്റിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഹോംസ്‌റ്റേകൾ അവരവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് 25 ശതമാനം മുതൽ റൂംവാടകയിൽ കുറയ്ക്കും.
കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് ഹോംസ്റ്റേകൾ മെല്ലെ തിരിച്ചുകയറവേയാണ് മൂന്നാംതംരംഗം. ഹോംസ്‌റ്റേകളെ ആശ്രയിച്ച് കഴിയുന്ന 100കണക്കിന് കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സന്തോഷ് ടോം ആദ്ധ്യക്ഷത വഹിച്ചു. ഹാട്സ് ഡയറക്ടർ എം.പി. ശിവദത്തൻ, ഡേവിഡ് ലോറൻസ്, ടോം, സാദിഖ് അലി, എ.എം.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
നാടൻ ഭക്ഷണം
ഓൺലൈനിലൂടെ
സർക്കാർ മാനദണ്ഡം പാലിച്ചായിരിക്കും ഹോംസ്‌റ്റേകൾ അതിഥികളെ സ്വീകരിക്കുക. നിയന്ത്രണങ്ങൾ കുറയുംവരെ വീടുകളിൽ പ്രാതൽ നൽകില്ല. അതിഥികൾക്ക് ഓൺലൈൻ വഴി നാടൻ വിഭവങ്ങൾ എത്തിച്ചു നൽകും.
പാലിക്കപ്പെടാത്ത
ഉറപ്പുകൾ
ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറികൾ ഹോം സ്റ്റേ സംരംഭകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനിറക്കിയ പല ഉത്തരവുകളും സർക്കുലറുകളും കൊച്ചിൻ കോർപ്പറേഷൻ നടപ്പാക്കാത്തതിൽ ഹാട്‌സ് യോഗം പ്രതിഷേധിച്ചു. ഉത്തരവുകളുടെ പകർപ്പുകൾ മേയർക്കും സെക്രട്ടറിക്കും നേരിട്ട് നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവുകൾ കോർപ്പറേഷൻ കൗൺസിൽ പാസ്സാക്കി നടപ്പാക്കാമെന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |