കൊച്ചി: ലോകം മുന്നേറുമ്പോൾ മാലിന്യനീക്കവും ഹൈടെക് ആകുന്നു! ഹരിത കേരള മിഷനാണ് മാലിന്യസംസ്കരണത്തിന് പുത്തനൊരു ആപ്പ് തന്നെ വികസിപ്പിച്ചത്. പേര് ഹരിതമിത്രം. കെൽട്രോണിന്റെ സഹായത്തോടെയാണ് ആപ്പ് നിർമ്മിച്ചത്.
ശുചിത്വപദവി ലഭിച്ച പഞ്ചായത്തുകളും നഗരസഭകളുമാണ് ആദ്യഘട്ടത്തിൽ ആപ്പിനുകീഴിൽ വരിക. കൊച്ചി നഗരസഭ കരാറിൽ ഇല്ല. അടുത്തമാസം ആദ്യം ആപ്പ് പുറത്തിറക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആപ്പിന്റെ ഉപയോഗം സംബന്ധിച്ച പരിശീലനം കിലയുടെ നേതൃത്വത്തിൽ ഉടൻ നൽകും.
ക്യു.ആർ കോഡ്
പഞ്ചായത്തും നഗരസഭയും എല്ലാ വീടുകളിലും ക്യു.ആർ കോഡ് സ്ഥാപിക്കും. മാലിന്യശേഖരണത്തിന് എത്തുന്ന ഹരിതകർമ്മസേനാ അംഗങ്ങൾ ആപ്പിൽ ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് തീയതി, ഇനം, തൂക്കം, കൈപ്പറ്റിയ പണം, മാലിന്യം നൽകാത്ത വിവരം തുടങ്ങിയവ രേഖപ്പെടുത്തും. മാലിന്യശേഖരണം നടന്നില്ലെങ്കിൽ അക്കാര്യം ആപ്പിലൂടെ അറിയിക്കാം. ഉടൻ പരിഹാരമുണ്ടാകും.
മാലിന്യം ശേഖരിക്കുന്നത്
1. വീടുകൾ
2. കടകൾ
3. സ്ഥാപനങ്ങൾ
4. ആശുപത്രികൾ
5. ഓഡിറ്റോറിയം
6. ആരാധനാലയങ്ങൾ
7. പൊതുസ്ഥലങ്ങൾ
വണ്ടികളും ട്രാക്കിൽ
മാലിന്യശേഖരണത്തിനും സംസ്കരണത്തിനുമായി ഉപയോഗിക്കുന്ന തദ്ദേശസ്ഥാനങ്ങളുടെ വാഹനങ്ങൾ ജി.പി.എസ് പരിധിയിലായിരിക്കും. ആപ്പിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും മാലിന്യശേഖരണ കലണ്ടറും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ആപ്പിലാകും 33 ഇടങ്ങൾ
പഞ്ചായത്തുകൾ: കുന്നുര, തിരുമാറാടി, മുളന്തുരുത്തി, ആലങ്ങാട്, നായരമ്പലം, നെടുമ്പാശേരി, ചോറ്റാനിക്കര, എടവനക്കാട്, പാലക്കുഴ, എടക്കാട്ടുവയൽ, വടവുകോട്, ചേന്ദമംഗലം, തിരുവാണിയൂർ, മണീട്, പൂതൃക്ക, പള്ളിപ്പുറം, കാലടി, നെല്ലിക്കുഴി, കടമക്കുടി, ചേരാനെല്ലൂർ, മൂക്കന്നൂർ, കീഴ്മാട്, വടക്കേക്കര, ചൂർണിക്കര.
നഗരസഭകൾ: മരട്, മൂവാറ്റുപുഴ, കോതമംഗലം, തൃക്കാക്കര, അങ്കമാലി, കൂത്താട്ടുകുളം, ഏലൂർ, പിറവം, പറവൂർ
''ഹരിതം ആപ്പ് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ മാലിന്യനീക്കം ഏകീകൃതമാകും. ശേഖരിക്കുന്ന മാലിന്യത്തിന്റ തോത് കൃത്യമായി മനസിലാക്കി തുടർനടപടികളും ഊർജിതമാക്കാം""
ധന്യ, പ്രോഗ്രാം ഓഫീസർ,
ശുചിത്വമിഷൻ, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |