കൊച്ചി: എം.ജി കലോത്സവകിരീടം വീണ്ടും തേവര എസ്.എച്ചിന് സ്വന്തം. പത്തനംതിട്ടയുടെ മണ്ണിൽനിന്ന് ഇന്നലെ കലാകിരീടം എറണാകുളത്തേക്ക് എത്തി. നാലാം തവണയാണ് കപ്പ് തേവരയിലേക്ക് എത്തുന്നത്. മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികവുപുലർത്തിയാണ് തേവര ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
108 പോയിന്റാണ് തേവര നേടിയത്. ആദ്യത്തെ മൂന്ന് സ്ഥാനവും എറണാകുളത്തിനാണെന്ന അഭിമാനവുമായാണ് കൊച്ചിയിലെ പിള്ളേർ ഇന്നലെ വണ്ടികയറിയത്.
രണ്ടാംസ്ഥാനം ആർ.എൽ.വി കോളേജിനും മൂന്നാംസ്ഥാനം രാജകീയ കലാലയം എന്നറിയപ്പെടുന്ന മഹാരാജാസിനുമാണ്. രണ്ടാം സ്ഥാനത്തിനുവേണ്ടി ഇന്നലെ അവസാനഘട്ടംവരെ ആർ.എൽ.വിയും മഹാരാജാസും കടുത്ത മത്സരത്തിലായിരുന്നു. മൂന്നാം ദിനംവരെ രണ്ടാം സ്ഥാനത്തായിരുന്ന മഹാരാജാസ് നാലാം ദിനം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അവിടുന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വീണ്ടും മൂന്നാംസ്ഥാനത്തായി. സംഘനൃത്തങ്ങളുടെ ഫലം പിന്നീട് മാത്രമേ അറിയൂ. സംഗീത, എഴുത്ത്, ഫൈൻ ആർട്സ് ഇനങ്ങളിലും എസ്. എച്ച് തേവര ആധിപത്യം പുലർത്തി. പത്തനംതിട്ടക്കാർക്ക് അസൂയ തോന്നുംവിധംനേട്ടം കൈവരിച്ചാണ് എറണാകുളത്തുകാർ പത്തനംതിട്ടയോട് യാത്ര പറഞ്ഞത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിലും എറണാകുളത്തു നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത്. ആർ.എൽ.വി കോളേജിലെ തൻവി സുരേഷ്, മഹാരാജാസ് കോളേജിലെ മഞ്ജമി പ്രമീഷ് എന്നിവരാണ് കലാവേദിയിലെ താരങ്ങളായത്.
മത്സരിച്ച ഇനങ്ങളിലെല്ലാം ഇരുവർക്കും സമ്മാനവും ലഭിച്ചു. മാതൃകാപരമായ നേട്ടം കൈവരിച്ചാണ് കോളേജുകൾ ഇന്നലെ കലാവേദിയിൽ നിന്ന് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |