കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ആദ്യബോട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്ന് കൊച്ചി കപ്പൽശാല അറിയിച്ചു. രണ്ടു ബോട്ടുകൾ കൂടി രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി കൈമാറും.
ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതിയും ഡീസലും ഒരേസമയം ഇന്ധനമാക്കി ലോകത്ത് തന്നെ ആദ്യമായി നിർമ്മിക്കുന്ന ബോട്ടാണ് ജലമെട്രോയുടേതെന്ന് കപ്പൽശാല ഡയറക്ടർ ബിജോയ് ഭാസ്കർ പറഞ്ഞു. ഡീസൽ, വൈദ്യുതി സംവിധാനങ്ങൾ ഒരേസമയത്ത് ഉപയോഗിച്ചാണ് എൻജിൻ പ്രവർത്തിപ്പിക്കുന്നത്.ഇതിനുള്ള സംവിധാനം കൃത്യമായി യോജിപ്പിക്കാൻ വിഷമതകളുണ്ട്. ഇത്തരം സംവിധാനം മറ്റൊരിടത്തും പ്രവർത്തിക്കുന്നില്ല. അവ ഫലപ്രദമായി ഒരുക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടിവന്നു. അതുമൂലമാണ് ആദ്യത്തെ ബോട്ടിന്റെ നിർമ്മാണം വൈകാൻ പ്രധാന കാരണം.
ബോട്ടിന്റെ പുറംചട്ടയാണ് കപ്പൽശാല പ്രധാനമായി നിർമ്മിക്കുന്നത്. അകത്തെ മറ്റു ഘടകങ്ങൾ പലതും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണ്. യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചത്. ഇത്തരം ഉപകരണങ്ങൾ സമന്വയിപ്പിച്ച് ബോട്ട് നിർമ്മിക്കുകയെന്ന ദൗത്യമാണ് കപ്പൽശാല നേരിട്ടത്.
നിർമ്മാണത്തിന് ശേഷം വെള്ളത്തിലിറക്കി മാസങ്ങളോളം പരീക്ഷണയോട്ടം നടത്തിയാണ് ഓരോ പ്രശ്നങ്ങളും പരിഹരിച്ചത്. ജലപരീക്ഷണത്തിനും കൂടുതൽ സമയം വേണ്ടിവന്നു. പ്രശ്നങ്ങൾ പരമാവധി പരിഹരിച്ചാണ് ബോട്ട് തയ്യാറാക്കിയത്. ആദ്യബോട്ടിന്റെ നിർമ്മാണം ഒരു പരീക്ഷണമെന്ന നിലയിലും ഒരുക്കിയതാണെങ്കിലും സുരക്ഷിതമാണ്.
ആദ്യബോട്ട് നിർമ്മാണത്തിലെ സാങ്കേതികമായ പാഠങ്ങൾ ഉൾക്കൊണ്ടാണ് ശേഷിക്കുന്ന ബോട്ടുകൾ നിർമ്മിക്കുക. അവയിൽ പ്രശ്നങ്ങൾ ഒഴിവാകും. രണ്ടു ബോട്ടുകൾ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രണ്ടു മാസത്തിനകം യാത്രയ്ക്കായി കൈമാറാൻ കഴിയും. ആകെ 23 ബോട്ടുകളാണ് കൊച്ചി ജല മെട്രോയ്ക്കായി നിർമ്മിക്കുന്നത്. മേയ്, ജൂൺ മാസങ്ങളിൽ രണ്ടെണ്ണം കൂടി പൂർത്തിയാകും. കൊച്ചി കപ്പൽശാല ഏറ്റെടുത്ത കർണാടകത്തിലെ മാൽപ്പേ ടെബ്മ കപ്പൽശാലയിലാണ് ജലമെട്രോ ബോട്ടുകളുടെ പ്രധാന നിർമ്മാണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |