കൊച്ചി: രാത്രി ചുറ്റിത്തിരിഞ്ഞാൽ ചോദ്യമായി പറച്ചിലായി, പകലാണ് സേഫ് ! വിമാനത്തിൽ പറന്നിറങ്ങി കവർച്ചയും നടത്തി വിമാനത്തിൽ തന്നെ മടങ്ങുന്ന ഉത്തരേന്ത്യൻ കവർച്ചാ സംഘം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. കടവന്ത്രയിൽ വീട് കുത്തിപ്പൊളിച്ച് എട്ട് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശികൾ, ഡൽഹി ഖയാല ജെ.ജെ. കോളനിയിൽ താമസിക്കുന്ന മിന്റു വിശ്വാസ് (47), ഹിച്ചാമാപുരിൽ താമസിക്കുന്ന ഹരിചൻന്ദ്ര സന്തോഷ് (33), ഉത്തർപ്രദേശ് അമാവതി സ്വദേശി ചന്ദ്രബൻ (28) എന്നിവരെ കസ്റ്രഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ടെക്നിക്ക് വെളിപ്പെടുത്തിയത്. പൂട്ടിക്കിടക്കുന്ന ആഡംബര വീടുകൾ മാത്രമേ നോട്ടമിടുകയുള്ളൂ. ഇതിൽ സി.സി.ടിവി സുരക്ഷയില്ലെങ്കിൽ ഉടനടിയാണ് ഓപ്പറേഷൻ. ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. ആദ്യം വീടും പരിസരവും ചുറ്റിയടിക്കുകയാണ് ചെയ്യുന്നത്. ഒരുവട്ടം കൂടിയെത്തി പരിസരം ഉറപ്പാക്കും. മൂന്നാമത്തെ വരവിന് കൈയിൽ കരുതിയ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിൽ പൊളിച്ച് അകത്ത് കടക്കുകയാണ് ചെയ്യുന്നത്. വ്യവസായികളും പ്രമാണിമാരുമടക്കം കൈനിറയെ പണമുള്ളവർ കൊച്ചിയിൽ ഏറെയുണ്ടെന്ന് മനസിലാക്കിയാണ് മൂവർ സംഘം കേരളത്തിലേക്ക് വിമാനം കയറിയത്. കൊച്ചി നഗരത്തിൽ ആറിടത്താണ് ഇവർ കവർച്ച നടത്തിയത്. കടവന്ത്രയ്ക്ക് പുറമേ എളമക്കര, നോർത്ത്, പാലാരിവട്ടം സ്റ്റേഷൻ പരിധികളിലാണ് മൂന്നംഗ സംഘം വിളയാടി. വെറും മൂന്ന് ദിവസം കൊണ്ട് നല്ലൊരു തുകയും ആഭരണവും ഇവർ അടിച്ചെടുത്തിരുന്നു. വൈകിട്ട് സ്ഥലം കാലിയാക്കാനിരിക്കെയായിരുന്നു പൊലീസിന്റെ പിടിവീണത്. പ്രതികളെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.
അന്ന് വന്നതും കൊള്ള ഉറപ്പിച്ച്
ഫെബ്രുവരി 19നും പ്രതികളിൽ രണ്ട് പേർ കൊച്ചിയിൽ എത്തിയിരുന്നു. ഈ വിവരവും കൊള്ളയടി ലക്ഷ്യമിട്ടായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇതേക്കുറിച്ച് ഇവർ വെളിപ്പെടുത്തിയിട്ടില്ല. ഇൻഡിഗോ വിമാനത്തിലാണ് വന്നത്. അതേസമയം, ഏപ്രിൽ 21 ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ സംഘാംഗങ്ങളിൽ ചിലർ രാത്രി ഡൽഹിയുള്ളതായി കണ്ടെത്തിയിരുന്നു. കൊള്ളയടി പൂർത്തിയാക്കി അധികം വൈകാതെ സ്ഥലം കാലിയാക്കുകയാണ് ഇവരുടെ രീതി. ഒരിടത്ത് വന്ന് കവർച്ച നടത്തി ഏറെ കഴിഞ്ഞേ ഇവർ വീണ്ടുമെത്തുകയുള്ളൂ. ഒരുമാസം പൂർത്തിയാകും മുമ്പ് വീണ്ടുമെത്തിയതിന്റെ കാരണം വ്യക്തമല്ല.
വിളികൾക്ക് പിന്നാലെ
മൂവരുടെയും ഒരുമാസത്തെ ഫോൺ വിളികൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. എന്നാൽ മിന്റു വിശ്വാസ് തൃശൂരിലും കവർച്ചാ കേസിൽ പ്രതിയാണെന്ന് വിവരം ലഭിച്ചതിന് തുടർന്ന് മൂന്ന് മാസത്തെ ഫോൺ കാൾ വിവരം പൊലീസ് ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ചും പ്രാദേശിക സഹായത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |