കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജില്ലയിൽ 3,24,09,050 രൂപയുടെ കൃഷി നാശം റിപ്പോർട്ട് ചെയ്തു. വിവിധ ഇടങ്ങളിലായി 165.22 ഹെക്ടർ കൃഷിയാണ് നശിച്ചത്. വാഴ കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 33.56 ഹെക്ടറിലെ വാഴ കൃഷി നശിച്ചു. 57.60 ഹെക്ടറിലെ 86,40,000 രൂപയുടെ നെൽകൃഷിയും നശിച്ചു. 15 മുതലുള്ള കണക്കാണിത്.
വ്യാഴാഴ്ചത്തെ മഴയിൽ കണയന്നൂർ താലൂക്കിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 13 പേരെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായി മാറ്റി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ക്യാമ്പിൽ എട്ടു പേരെയും അഞ്ച് പേരെ ഹിൽവാലി സ്‌കൂളിലെ ക്യാമ്പിലുമാണ് പാർപ്പിച്ചത്. എച്ച്.എം.ടി. ജംഗ്ഷന് സമീപം മുലേപ്പാടം, കണ്ണൻകുളങ്ങര, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, ജോസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് ഗതാഗതം തകരാറിലാറിലാകുകയും ചെയ്തു.
കൊച്ചി താലൂക്കിലെ മട്ടാഞ്ചേരി കൂവപ്പാടം, തോപ്പുംപടി കഴുത്തുമുട്ട്, പരിപ്പു ജംഗ്ഷൻ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പറവൂർ താലൂക്കിൽ വരാപ്പുഴ പഞ്ചായത്തിലെ രണ്ടാം വാർഡായ ലിങ്ക് റോഡ്, ഏലൂർ ആശ്രയ ഭവൻ എന്നിവിടങ്ങളിലും വെള്ളം കയറിയിരുന്നു. മഴ മാറുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ ക്യാമ്പ് തയ്യാറാക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു
കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലാണെന്ന് താലൂക്ക് അധികൃതർ വ്യക്തമാക്കി. ഇടപ്പള്ളി തോടിന് (തുകിലൻ കുത്തിയതോട്) മുകളിലൂടെ പോകുന്ന ഈ പാലം താഴേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്ന സ്ഥിതിയിലാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചമാറ്റുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |