പറവൂർ: ഗതാഗതക്കുരുക്കിനിടെ ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിക്കുകയും പിന്നീട് പൊലീസ് സ്റ്രേഷനിലെത്തി ബസ് ബൈക്കിലിടിപ്പിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്ത യുവാവിനെ പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂർ ഡിപ്പോയിലെ ബസ് ഡ്രൈവർ പെരിഞ്ഞനം പൊറ്റേക്കാട്ട് പി.ഡി. വിൽസനാണ് (52) മർദ്ദനമേറ്റത്. മതിലകം പാമ്പിനേഴത്ത് ഷിജിമോനെയാണ് (32) പറവൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാത പറവൂർ മാർക്കറ്റിന് സമീപത്തായിരുന്നു സംഭവത്തിന്റെ തുടക്കം.
ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. റോഡിന് ഇരുവശങ്ങളിലും ലോറി നിർത്തിയിട്ട് ചരക്ക് ഇറക്കിയിരുന്നതിനാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ല. ബസിന് പിന്നിലുണ്ടായിരുന്ന ഷിജിമോൻ നിരവധിതവണ ഹോൺ അടിച്ചെങ്കിലും ആദ്യം കടത്തിവിടാൻ കഴിഞ്ഞില്ല. ഗതാഗതതടസം മാറിയ ഉടൻ സൈഡ് കൊടുത്തപ്പോൾ അസഭ്യം പറഞ്ഞതിനുശേഷം പിന്തുടർന്ന് പറവൂർ ഡിപ്പോയിലെത്തി. യാത്രക്കാരെ ഇറക്കുന്നതിനിടെ വാതിലിൽപിടിച്ചുകയറി ഹെൽമെറ്റ് കൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഉപദ്രവിച്ചു. വിൽസനെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് ഷിജിമോൻ കടന്നുകളഞ്ഞു. പൊലീസെത്തി ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ബസ് ബൈക്കിൽ മുട്ടിയെന്ന പരാതിയുമായി ഷിജിമോൻ സ്റ്റേഷനിലെത്തി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |