കൊച്ചി: സഹോദരിയെ പിന്നിലിരുത്തി സൈക്കിളിൽ നഗരം ചുറ്റിയടിക്കണം. വേനൽമഴയിൽ വൻമരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഇടതുകാൽ നഷ്ടമായ എറണാകുളം എസ്.ആർ.വി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കതിരവന്റെ (കതിർ) ആഗ്രഹങ്ങളിലൊന്നാണിത്. ഇന്നലെ വൈകിട്ട് കൃത്രിമകാൽ നൽകി വാക്കുപാലിച്ച കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ ഒരുകാര്യം കൂടി ഉറപ്പുനൽകി. നല്ലതുപോലെ നടക്കാറായാൽ സൈക്കിളും നഗരസഭ വാങ്ങി നൽകും. ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു കതിരിന്റെ മുഖത്ത്. മകന്റെ ചിരികണ്ട് മാതാപിതാക്കളുടെ കണ്ണുകൾ ഈറനണിഞ്ഞു.വൈകിട്ട് അഞ്ചരയോടെ ഗാന്ധിനഗറിലെ വാടക വീട്ടിലെത്തിയാണ് മേയർ കൃത്രിമ കാൽ നൽകിയത്. കെ.എ. അൻസിയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷീബാ ലാൽ, കോർപ്പറേഷൻ ഉദ്യോഗസ്ഥരും നാട്ടുകാരും സന്നിഹിതരായിരുന്നു.തൃശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനാണ് മൂന്ന് ലക്ഷത്തിലധികം വില മതിക്കുന്ന അത്യാധുനിക കൃത്രിമക്കാൽ നിർമ്മിച്ചത്.
കൊച്ചി നഗരസഭയുടെ ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃത്രിമക്കാൽ നൽകിയത്.
ഒൻപതാം ക്ളാസിൽ പഠിക്കവേ, 2020 മാർച്ച് 25ന് അംബേദ്ക്കർ സ്റ്റേഡിയത്തിൽ സുഹൃത്തുക്കളുടെ ഫുട്ബാൾ മത്സരം കാണാൻ പോയ കതിരവൻ മഴ പെയ്തപ്പോൾ മരച്ചുവട്ടിലേക്ക് മാറുകയായിരുന്നു. ആഞ്ഞടിച്ച കാറ്റിൽ മരം കടപുഴകിയപ്പോൾ അതിനടിയിൽപ്പെട്ട് കാൽ ചതഞ്ഞരഞ്ഞു.
കതിരിന് കൃത്രിമക്കാൽ നൽകുമെന്ന് കോർപ്പറേഷൻ വാക്കുനൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കതിരിന്റെ വിഷയം അവതരിപ്പിച്ച് അനുമതി വാങ്ങി. ചിലകാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. കൃത്രിമക്കാൽ നൽകാനേ ഇവിടേയ്ക്ക് വരുകയുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആ വാഗ്ദാനം നിറവേറ്റാനായതിൽ സന്തോഷമുണ്ട്.
എം. അനിൽകുമാർ
മേയർ, കൊച്ചി കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |