അങ്കമാലി: കഞ്ചാവ് സംഘത്തലവൻ ആന്ധ്രാസ്വദേശി പൊലീസ് പിടിയിലായി. പഡേരു സന്താരി ബലോർദ ബോഞ്ചി ബാബുവിനെയാണ് (34) ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ആന്ധ്ര, ഒഡീഷ ബോർഡറിലെ നക്സൽസാന്നിദ്ധ്യമുള്ള പ്രദേശത്തെ ഒളിസങ്കേതത്തിൽനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ കഞ്ചാവ് വിതരണക്കാരെ അറസ്റ്റുചെയ്യുകയും ഇവരിൽനിന്ന് 225 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണസംഘം ദിവസങ്ങളോളം പഡേരുവിൽ ക്യാമ്പ് ചെയ്താണ് അറസ്റ്റുചെയ്തത്. പ്രതിയെ മോചിപ്പിക്കാനെത്തിയ സംഘത്തെ ആന്ധ്രാ പൊലീസിന്റെ സഹായത്തോടെ തടഞ്ഞ ശേഷമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്.
പ്രതി ബിരുദധാരിയാണ്. കേരളത്തിലെ കഞ്ചാവ് വില്പനക്കാർ ആന്ധ്രയിലെത്തി കച്ചവടം ഉറപ്പിച്ചശേഷം ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണ് പതിവ്. വാഹനം പ്രതിയുടെ സംഘംതന്നെ ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി കഞ്ചാവ് നിറച്ച് തിരികെ എത്തിക്കും. രണ്ടായിരംമുതൽ മൂവായിരം രൂപവരെയാണ് ആന്ധ്രയിൽ കഞ്ചാവിന്റെ വില. പത്തിരട്ടിക്കാണ് കേരളത്തിലെ വില്പന. ഇങ്ങനെ കൊണ്ടുവന്ന 800 കിലോയോളം കഞ്ചാവ് ഒന്നരവർഷത്തിനിടയിൽ റൂറൽ പൊലീസ് പിടികൂടിയിട്ടുണ്ട്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ ആന്റോ, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിൻ, ജിമ്മോൻ ജോർജ്, ശ്യാംകുമാർ, പ്രസാദ് എന്നിവർ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |