നെടുമ്പാശേരി: ജന്മനാ ഇരുകണ്ണുകൾക്കും കാഴ്ചശേഷിയില്ലാത്ത പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം ചെള്ളി ഹൗസിൽ ഹംസക്ക (55) ഇന്ന് നെടുമ്പാശേരിയിൽ നിന്ന് അകകണ്ണിന്റെ വെളിച്ചത്തിൽ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര തിരിക്കും. രാവിലെ ഒമ്പതിന് പുറപ്പെടുന്ന എസ്.വി 5749 നമ്പർ വിമാനത്തിലാണ് യാത്ര.
കാഴ്ച ശേഷിയില്ലെങ്കിലും യാത്രയിലും കർമ്മങ്ങളിലുമെല്ലാം നാഥൻ വെളിച്ചമേകുമെന്ന ഉറച്ച വിശ്വാസം ഹംസയ്ക്കുണ്ട്. നേരത്തെ രണ്ടുവട്ടം ഉംറ നിർവ്വഹിച്ചിട്ടുണ്ട്. 1986ൽ മുംബായ്, കുവൈറ്റ് വഴിയായിരുന്നു മക്കയിലേക്കുള്ള യാത്ര. രണ്ട് വർഷമായി ഹജ്ജിനു അപേക്ഷിക്കുന്നുണ്ടെങ്കിലും ഈ വർഷമാണ് അവസരം ലഭിച്ചത്. ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഹംസക്കയുടെ കുടുംബം. ബന്ധുക്കളാരും ഹംസക്കൊപ്പം തീർത്ഥാടക സംഘത്തിലില്ലെങ്കിലും അതിന്റെ ആശങ്കയൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യാത്ര.
കഴിഞ്ഞ ദിവസം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തിയ ഹംസക്കയെ ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹംസക്കയെ സഹായിക്കാനായി സഹതീർത്ഥാടകരും വളണ്ടിയർമാരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |