കൊച്ചി: ബ്രഹ്മപുരത്തേയ്ക്ക് എത്തുന്ന ജൈവമാലിന്യത്തിന്റെ കണക്ക് തിട്ടപ്പെടുത്താൻ ഒരുങ്ങി കോർപ്പറേഷൻ. ഓട്ടോ മോനിറ്ററിംഗ് സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. നിലവിൽ സാധാരണനിലയിലാണ് തൂക്കമെടുക്കുന്നത്. മാലിന്യത്തിന്റെ അളവനുസരിച്ചാണ് പ്ളാന്റ് നടത്തിപ്പുകാർക്ക് എല്ലാ മാസവും തുക നൽകുന്നത്.
3.12 ലക്ഷം രൂപയാണ് ചെലവ്. ഇന്ന് ചേരുന്ന കൗൺസിൽ തീരുമാനമെടുക്കും. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി കോർപ്പറേഷൻ ബ്രഹ്മപുരത്തെ 20 ഏക്കർ സ്ഥലം 27 വർഷത്തേയ്ക്ക് സ്വകാര്യ കമ്പനിയായ സോന്റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകുന്നതും ഇന്നു പരിഗണിക്കും.
ഒരു ടൺ മാലിന്യം സംസ്‌കരിക്കുന്നതിന് ടിപ്പിംഗ് ഫീസായി 3,550 രൂപയാണ് കമ്പനി കരാർ പ്രകാരം ഈടാക്കുക. കോർപ്പറേഷന്റെയും 13 മുനിസിപ്പാലിറ്റികളുടെയും മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതിക്ക് രണ്ടുവർഷമാണ് നിർമ്മാണ കാലയളവ്. വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കണം. അവിടെ നിന്ന് കമ്പനി കവചിത വാഹനങ്ങളിൽ മാലിന്യം കൊണ്ടുപോകും. ആധുനിക പ്ലാന്റ് നിർമ്മിക്കുന്നതിന് സമാന്തരമായി ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടാക്കുന്നതിനും കോർപ്പറേഷൻ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ വിശദ പദ്ധതിരേഖ എസ്റ്റിം ഡവലപ്പേഴ്‌സ് ഇന്ന് അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |