കൊച്ചി: എഴുത്തുപരീക്ഷകളെന്ന വെല്ലുവിളിയെ വരയിലൂടെയാണ് മുഹമ്മദ് നദീർ എന്ന 21കാരൻ മറികടന്നത്. ശാരീരിക പ്രശ്നങ്ങൾ എഴുത്ത് പരീക്ഷയെ ബാധിച്ചെങ്കിലും ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) ബിരുദം സ്വന്തമാക്കാൻ പ്രയത്നിക്കുന്ന നദീർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ഗാലറി ബിയിലാണ് 'ട്രാൻസിയന്റ് മൂഡ്‌സ് ' എന്ന പ്രദർശനം പ്രദർശനം 22 വരെ നീളും. കാൻവാസിലും പേപ്പറിലും അക്രിലിക്കിൽ വരച്ച 21 ചിത്രങ്ങളുണ്ട്. ഞാറ്റുവേല വാട്‌സാപ്പ് കൂട്ടായ്മയാണ് സംഘാടകർ.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറ സ്വദേശിയാണ് മുഹമ്മദ് നദീർ.
സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥകളെ മറികടന്നാണ് നദീർ ചിത്രകാരനായത്. കുട്ടിക്കാലം മുതൽ ചിത്രകലയിൽ താത്പര്യം കാണിച്ചു. ഹൈസ്‌കൂൾ കാലത്ത് പരിപാടികളിൽ അതിഥികളായെത്തുന്നവരുടെ ചിത്രങ്ങൾ ഉടൻ വരച്ചു നൽകി നദീർ ശ്രദ്ധ നേടി. ഡോ. ശ്രീകുമാറിന്റെ പിന്തുണയോടെ പട്ടാമ്പിയിലെ ശില്പചിത്രാ സ്‌കൂളിൽ ചിത്രകലയിൽ പ്രാഥമികപഠനം നടത്തി. സ്‌ക്രൈബിന്റെ സഹായത്തോടെ പ്ലസ് ടു പാസായി. ചിത്രകല പഠിക്കാൻ തിരുവനന്തപുരം ഗവ. ഫൈനാർട്‌സ് കോളേജിൽ ചേർന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ നദീറിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ധ്യാപകനായ കവി പി. രാമനും നദീറിന് പിന്തുണയുമായെത്തി.
തിയറി
വെല്ലുവിളി
ചിത്രകല പഠിക്കണമെന്നത് നദീറിന്റെ സ്വപ്നമായിരുന്നു. പ്രായോഗിക പരീക്ഷകളിൽ വിജയം കൊയ്തപ്പോഴും ബി.എഫ്.എ കോഴ്‌സിന്റെ തിയറി പരീക്ഷകൾ വെല്ലുവിളിയായി. സ്‌ക്രൈബിന്റെ സഹായത്തോടെ ചിത്രകലാചരിത്രം പോലുള്ള വിഷയങ്ങൾ നദീർ എഴുതി. കോഴ്‌സ് പൂർത്തിയായ ശേഷം എം.എഫ്.എ കോഴ്‌സിനു ചേരാനാണ് നദീറിന്റെ ആഗ്രഹം. പരേതനായ സെയ്തലവിയാണ് നദീറിന്റെ പിതാവ്. ഉമ്മ സാജിത. തിരുവേഗപ്പുറയിലെ ലക്ഷം വീട് കോളനിയിലെ വട്ടപ്പറമ്പ് വീട്ടിലാണ് താമസം.
നദീറിന്റെ കലാപഠനത്തിന് എല്ലാ പിന്തുണയേകി ഞാറ്റുവേല വാട്‌സ് ആപ്പ് കൂട്ടായ്‌മ തുടക്കം മുതലുണ്ട്. ചിത്രകലയിലൂടെ തന്റെ സ്വപ്നങ്ങൾക്കും ജീവിതത്തിനും രൂപം നൽകുകയാണ് ഈ ചെറുപ്പക്കാരൻ.
"ചിത്രകലയിൽ ഉന്നതപഠനം നേടാൻ ആഗ്രഹിക്കുന്ന, എഴുത്തുവിദ്യയിൽ സുഗമതയില്ലാത്ത വിദ്യാർത്ഥികൾക്കു കൂടി പ്രാപ്യമാകുന്ന തരത്തിൽ കലാപഠന കോഴ്‌സുകൾ പുന:ക്രമീകരിക്കണമെന്ന് നദീറിന്റെ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് ബോധ്യപ്പെടും."
പി. രാമൻ
ഗുരുനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |