കൊച്ചി: ഓണത്തിന് കൊച്ചി മെട്രോ എസ്.എൻ.ജംഗ്ഷനിലേക്ക് എത്തുമെന്ന് സൂചന. ഓപ്പറേഷൻ റെഡിയാണ് വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷൻ സ്റ്റേഷനുകൾ. ഫിനിഷിംഗ് ജോലികൾ മാത്രമാണ് ബാക്കി. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തീരും.
കേന്ദ്ര നഗരകാര്യ വകുപ്പിന്റെ അന്തിമാനുമതി കാക്കുകയാണ് കെ.എം.ആർ.എൽ. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. കേന്ദ്ര അനുമതി ലഭിക്കണം.
പുതിയ സ്റ്റേഷനുകളെത്തിയാൽ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രികർക്കും വൈക്കം മുതൽ തൃപ്പൂണിത്തുറ വരെയുള്ളവർക്കും നഗരത്തിലേക്കുള്ള യാത്ര സുഗമമാവും. വാഹനങ്ങളുമായി എത്തുന്നവർക്ക് എസ്.എൻ.ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോയിൽ കയറാം. പാർക്കിംഗ് സംവിധാനങ്ങൾ ഇവിടെ ഒരുക്കണം.
1.80 കി.മീ
മെട്രോ ഒന്നാം ഘട്ടം പേട്ട വരെയായിരുന്നു. 1.80 കിലോമീറ്റർ കൂടി രണ്ടാം ഘട്ടമായി ദീർഘിപ്പിച്ചു. വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷൻ, തൃപ്പൂണിത്തുറ എന്നീ മൂന്ന് സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ. തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പണികൾ പുരോഗമിക്കുകയാണ്. രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കുമ്പോൾ ആകെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.
നിരക്കിൽ മാറ്റമില്ല
രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി വന്നാലും നിരക്കിൽ മാറ്റമുണ്ടാകാനിടയില്ല. നിലവിലുള്ള നിരക്കുകളിൽ തന്നെ യാത്ര തുടരാം. ആലുവ - പേട്ട നിരക്ക് 60 രൂപയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പേട്ടയിലേക്കുള്ളനിരക്കാണ് എസ്.എൻ.ജംഗ്ഷനിലേക്കും.
പില്ലർ 347 ഓക്കെ !
പത്തടിപ്പാലത്തെ മെട്രോയുടെ 347ാം നമ്പർ തൂണിന് ബലക്ഷയമുണ്ടായതിനെ തുടർന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. തൂണ് ബലപ്പെടുത്തിയതിനെ തുടർന്നും പത്ത് കിലോമീറ്റർ വേഗതയിലാണ് ഈ ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. ഇപ്പോൾ വേഗത 25 കിലോമീറ്ററാക്കി ഉയർത്തി. താമസിയാതെ സാധാരണ വേഗതയായ 35-40 കിലോമീറ്ററാക്കും. തൂണിന് മുകളിലൂടെ ഒരേ സമയം ഒരു ട്രെയിൻ മാത്രമെന്ന നിയന്ത്രണവും മാറ്റും.
ട്രാക്കിന് ചെറിയ ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പത്തടിപ്പാലം ആലുവ റൂട്ടിൽ ഒരു ട്രാക്കിൽ മാത്രമാണ് മാസങ്ങളോളം സർവീസ് നടത്തിയത്. ജൂണിൽ നിയന്ത്രണം നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |