ഇന്ന് മുതൽ തിരുവോണം വരെ
കൊച്ചി: ക്ഷീരകർഷകർക്ക് മിൽമയുടെ ഓണസമ്മാനമായി അളക്കുന്ന ഓരോ ലിറ്ററിനും ഇന്നുമുതൽ രണ്ടുരൂപ അധികം നൽകും. ഇന്നുമുതൽ തിരുവോണം വരെയാണിത്. എറണാകുളം മിൽമ മേഖലാ യൂണിറ്റാണ് 'ഓണസമ്മാനം" പ്രഖ്യാപിച്ചത്. ഇതിനായി ഒരുകോടി രൂപ നീക്കിവച്ചു.
ലിറ്ററിന് 37രൂപയാണ് നിലവിൽ സംഭരണവില. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ 900ൽപരം പ്രാഥമിക ക്ഷീരസംഘങ്ങളിൽ സംഭരിക്കുന്ന പാലിനാണ് രണ്ട് രൂപ അധികം നൽകുന്നത്. പതിനായിരക്കണക്കിന് ക്ഷീരകർഷകർക്ക് നേട്ടമാകും.
ഓണക്കാലത്ത് പാൽക്ഷാമുണ്ടാകില്ലെന്നാണ് മിൽമയുടെ വാഗ്ദാനം. സെപ്തംബർ നാല് മുതൽ ഏഴുവരെ മാത്രം 25 ലക്ഷം ലിറ്റർ പാൽ എറണാകുളം മേഖലയ്ക്ക് വേണം. ആവശ്യമുള്ള പാൽ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷീര സംഭരണ കേന്ദ്രങ്ങൾ വഴി എത്തിക്കും. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാലെങ്കിലും ഇറക്കുമതി ചെയ്യണം. അതത് സംസ്ഥാനങ്ങളിലെ പരിശോധനയ്ക്ക് പുറമേ, സംസ്ഥാനത്തെ ചെക്ക് പോസ്റ്രുകളിലെ പരിശോധനയും പൂർത്തിയാക്കിയാണ് പാൽ കേരളത്തിൽ എത്തിക്കുന്നതെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.
തടയണം വ്യാജ പാൽ
ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വ്യാജ പാൽ ഒഴുക്കിന് സാദ്ധ്യതയുള്ളതിനാൽ അതിർത്തികളിൽ പരിശോധനകൾ കടുപ്പിക്കണമെന്ന ആവശ്യം മിൽമ എറണാകുളം മേഖലാ യൂണിറ്ര് സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. നേരത്തേ സംസ്ഥാന അതിർത്തിയിൽ പിടികൂടിയ വ്യാജപാൽ വണ്ടി തിരിച്ചയച്ചെങ്കിലും തുടരന്വേഷണങ്ങളുണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വ്യാജ പാൽ കടത്തിൽ അന്വേഷണം നടത്തണമെന്നും മിൽമ ചെയർമാൻ ആവശ്യപ്പെട്ടു.
വിദഗ്ദ്ധസമിതി പഠിക്കും
ഒരു ലിറ്റർ പാലിന് ആറ് രൂപയെങ്കിലും ഉയർത്തണമെന്നാണ് മിൽമയുടെ ആവശ്യം. ഉത്പാദനച്ചെലവിന് അനുസരിച്ച് ക്ഷീരകർഷർക്ക് ആനുപാതികമായി വരുമാനമില്ലാത്തത് ചൂണ്ടിക്കാട്ടിയാണിത്. അഗ്രികൾചർ, വെറ്ററിനറി സർവകലാശയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി വിലവർദ്ധന പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |