കൊച്ചി: കഥകളിയെ ജനകീയമാക്കുന്നതിൽ വലിയപങ്ക് വഹിച്ചിട്ടുള്ള തൃപ്പൂണിത്തുറ കഥകളികേന്ദ്രം സുവർണജൂബിലി നിറവിൽ. ആഘോഷം 6 മുതൽ 9 വരെ വിവിധ പരിപാടികളോടെ തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുതലമുറയ്ക്ക് ഈ കലാരൂപത്തോടുള്ള ആഭിമുഖ്യം കുറയുന്നതും ആസ്വാദകരുടെ മനോഭാവത്തിലുണ്ടായ മാറ്റവും കേരളത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യത്തിന്റെ പിന്തുടർച്ച അനിശ്ചിതത്വത്തിലാക്കുന്ന വേളയിലാണ് കഥകളികേന്ദ്രം സുവർണജൂബിലി ആഘോഷിക്കുന്നത്.
മുൻകാല പ്രതിഭകളെ ആദരിക്കൽ, കഥകളി ആസ്വാദനപരിശീലനം, അനുബന്ധ ശാസ്ത്രീയകലകൾ, കഥകളിയുമായി ബന്ധപ്പെട്ട ചിത്ര- വാദ്യോപകരണ- ഗ്രന്ഥ പ്രദർശനം തുടങ്ങി 3 ദിവസം നീളുന്ന ജൂബിലി ആഘോഷം 7ന് വൈകിട്ട് 5ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. 8ന് ചൊല്ലിയാട്ടം, പാവക്കഥകളി, മോഹിനിയാട്ടക്കച്ചേരി, കഥകളി, 9ന് മുൻകാല പ്രവർത്തകരെ ആദരിക്കൽ, നങ്ങ്യാർകൂത്ത്, സംഗീതസമന്വയം.
9ന് വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. കഥകളി കേന്ദ്രം പ്രസിഡന്റ് കെ.എസ്.ദാമോദരൻ നമ്പൂതിരി, സെക്രട്ടറി ഡോ.ഹരിപ്രിയ നമ്പൂതിരി, ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ ഡോ.ഉണ്ണികൃഷ്ണൻ, കെ.വി.വാസുദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തുടക്കം 1972ൽ
1972ൽ കലാമണ്ഡലം കൃഷ്ണൻനായരുടെ ആശീർവാദത്തോടെ കെ.ടി.രാമവർമ്മ, പാലിയത്ത് രവിയച്ചൻ, അച്യുതൻ മാഷ് തുടങ്ങിയവരാണ് തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന് അടിത്തറപാകിയത്. 1975ൽ പെൺകുട്ടികളുടെ കഥകളി ഗ്രൂപ്പിനും തുടക്കമായി. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ആസ്വാദന പരിശീലനങ്ങൾ സംഘടിപ്പിച്ച് കഥകളിയെ ജനകീയമാക്കി.
കൊവിഡിൽ ഒഴികെ എല്ലാമാസവും കളിയരങ്ങും രസരഞ്ജനം വാർഷിക പരിപാടികളും കലാപ്രതിഭകളെ ആദരിക്കലുമൊക്കെയായി കഥകളികേന്ദ്രം നിറസാന്നിദ്ധ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |