ആലുവ: കുട്ടമശേരി സപ്ലൈകോയിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു.
16ന് പുലർച്ചെ രണ്ടര മണിയോടെ രണ്ട് ഇരുച്ചക്ര വാഹനങ്ങളിലെത്തിയ നാല് പേരടങ്ങുന്ന സംഘം താഴ് തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. സംഘം സഞ്ചരിച്ച ഇരുച്ചക്ര വാഹനങ്ങളിലൊന്ന് വരാപ്പുഴയിൽ നിന്ന് മോഷ്ടിച്ചതാണ്. ഈ വാഹനം കുത്തിയതോട് ഉപേക്ഷിച്ചു. തുടർന്ന് കുത്തിയതോട് നിന്ന് മോഷ്ടിച്ച മറ്റൊരു ബൈക്കിൽ സഞ്ചരിക്കവേയാണ് പിടിയിലായത്.
തൻസിർ 13 മോഷണക്കേസിലും മാഹിൽ നാല് കേസിലും പ്രതിയാണ്. പോത്ത് മോഷണം ഉൾപ്പെടെ നിരവധി കളവ് കേസുകൾ നിസാറിന്റെ പേരിലുണ്ട്. കവർച്ചാ സംഘത്തിൽപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പൊലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് പിടികൂടിയിരുന്നു. ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്.ഐമാരായ ജി.അനൂപ്, സി.ആർ.ഹരിദാസ്, എ.എസ്.ഐ ജോൺസൻ തോമസ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എം.മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |