കൊച്ചി: കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി ഓഡിറ്റ് റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കാറില്ലെന്ന് കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥിന്റെ ഉത്തരവിലാണ് കോർപ്പറേഷനെതിരെ രൂക്ഷമായ വിമർശനമുള്ളത്.
1967-68 മുതലുള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ ഒബ്ജക്ഷനിൽ ഉന്നയിച്ച പലതും കോർപ്പറേഷൻ ഇനിയും ക്ലിയർ ചെയ്തിട്ടില്ലെന്ന് സീനിയർ ഡെപ്യൂട്ടി ഡയറക്ടറാണ് ഓംബുഡ്സ്മാനെ അറിയിച്ചത്. കടവന്ത്ര സ്വദേശി കെ.ടി. ചെഷയറിന്റെ പരാതിയിലാണ് ഓംബുഡ്സ്മാന് മറുപടി നൽകിയത്. 2015-16ലെ ഓഡിറ്റ് റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ചിട്ടില്ലെന്നായിരുന്നു ചെഷയറിന്റെ പരാതി.
കോർപ്പറേഷന്റെ ഗൗരവമുള്ളതും ദുർഭരണവും അഴിമതിക്ക് കൂട്ടുനിൽക്കുന്നതുമായ കാര്യമാണ്. അതത് കാലത്തെ നഗരസഭാ സെക്രട്ടറിമാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുന്നെന്ന സൂപ്രണ്ടിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാവില്ല. മറുപടി നൽകാത്തവർക്കെതിരെ അച്ചടക്ക നടപടി അനിവാര്യമാണ്. നഗരകാര്യ ഡയറക്ടറുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ട്.
1967-68 മുതൽ 2019-20 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ എല്ലാ ഒബ്ജക്ഷനും വിശദമായി മറുപടി വാങ്ങി ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് അയയ്ക്കാനും പകർപ്പ് ഓംബുഡ്സ്മാന് നൽകാനും നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ഇനിയും വീഴ്ചയുണ്ടായാൽ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകും. ഇക്കാര്യം സർക്കാരിന്റെയും മേയറുടെയും ശ്രദ്ധയിൽ വരുത്തേണ്ടതിനാൽ ഉത്തരവിന്റെ പകർപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഒരുപകർപ്പ് മേയർക്കും അയയ്ക്കാനും അടുത്ത വിചാരണയ്ക്ക് നഗരസഭാ സെക്രട്ടറി ഓൺലൈനിൽ ഹാജരാകാനും ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |