പറവൂർ: ദേശീയപാതയോട് ചേർന്നുള്ള മഠത്തിൽ പട്ടാപ്പകൽ മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയശേഷം സ്വർണവും മൊബൈൽഫോണും കവർന്നു. ഇന്നലെ നട്ടുച്ചയ്ക്കാണ് സംഭവം. പെരുവാരം പടിഞ്ഞാറേനടയിൽ ഓം ശ്രീവിഷ്ണുമായ മഠം നടത്തുന്ന തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്ന് വർഷത്തിലധികമായി വീടു വാടകയ്ക്കെടുത്താണ് മഷിനോട്ടം നടത്തുന്നത്. പൊന്നുണ്ണി വിഷ്ണുമായ സ്വാമിയുടെ രൂപപ്രതിഷ്ഠയുള്ള മഠവും വീട്ടിലുണ്ട്.
പൊലീസ് പറയുന്നത്: മഷിനോട്ടത്തിനായി രണ്ടുപേർ വീട്ടിലെത്തി. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്ന് വിജയനോട് ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയേയുംകൂട്ടി വരാമെന്ന് പറഞ്ഞു. ഇവർ ഫോൺനമ്പർ ആവശ്യപ്പെട്ടപ്പോൾ വിസിറ്റിംഗ് കാർഡെടുക്കാൻ തിരിഞ്ഞപ്പോൾ ഒരാൾ തോർത്ത് ഉപയോഗിച്ച് വിജയന്റെ വായ് മൂടിക്കെട്ടിയശേഷം എന്തോ ദ്രാവകം മണപ്പിച്ച് ബോധംകെടുത്തി. തുടർന്ന് മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽഫോണും കവർന്നു. ഒരു മണിക്കൂറിനുശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ്പുവരെ പൊലീസ് നായ ഓടി. അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |