കൊച്ചി: ഓടിപ്പിടിക്കാം ആരോഗ്യം, അകറ്റാം രോഗങ്ങളും ദുർമേദസുകളും എന്ന വാക്യം അക്ഷരാർത്ഥത്തിൽ അടിവരയിടുകയാണ് സോൾസ് ഒഫ് കൊച്ചി റണ്ണേഴ്സ് ക്ളബ് അംഗങ്ങൾ. പുതിയ ജീവിതശൈലി സൃഷ്ടിക്കുന്ന രോഗങ്ങൾക്ക് ഒറ്റമൂലിയാണ് ഓട്ടമെന്ന് ഇവർ തെളിയിക്കുന്നു. ശരീരം മാത്രമല്ല, മനസും ശുദ്ധമാകാൻ ഔഷധമാണ് ഓട്ടമെന്ന സന്ദേശം പകരുന്ന ക്ളബ് സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തൺ ഇന്ന് കൊച്ചിയിൽ നടക്കും.
കിലോമീറ്ററുകൾ നിസാരം
ഐ.ടി. പ്രൊഫഷണൽ രമേശ് കാഞ്ഞിലിമഠത്തിന്റെ നേതൃത്വത്തിലുള്ള ഓട്ടക്കാരുടെ സംഘമാണ് സ്പൈസ് കോസ്റ്റ് മാരത്തണിന് പിന്നിലെ ചാലകശക്തി. പ്രമേഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് രമേശ് കാഞ്ഞിലിമഠം (53) 2005ൽ അമേരിക്കയിൽ ഓട്ടം തുടങ്ങിയത്. രണ്ടുവർഷം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ഇതു തുടർന്നു. എട്ടു സുഹൃത്തുക്കളെ ചേർത്ത് 2013ൽ സോൾസ് ഒഫ് കൊച്ചി റണ്ണേഴ്സ് ക്ളബ് രൂപീകരിച്ചു. നടൻ ടൊവിനോ തോമസും പ്രമുഖ ഡോക്ടർമാരും ഉൾപ്പെട്ട അംഗങ്ങൾ 300ലേറെയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ 5.30ന് ഓട്ടത്തിനിറങ്ങും. നാലു ദിവസം ഓട്ടം, രണ്ടു ദിവസം സൈക്ളിംഗ്, തിങ്കളാഴ്ച വിശ്രമം. ഇതാണ് പതിവ്.
തെറ്റിദ്ധാരണകൾ
ഓട്ടത്തോട് പലർക്കും വിമുഖതയാണ്. നടക്കാം, ഓടാൻ പ്രയാസമെന്നാണ് പൊതുമനോഭാവം. തുടക്കക്കാരെ ചെറുദൂരം ഓടാൻ പ്രേരിപ്പിക്കും. പിന്നീട് കുറച്ചു ദൂരം കൂടി ഓടിപ്പിക്കും. അങ്ങനെ ആദ്യ ദിവസം തന്നെ അഞ്ചും പത്തും കിലോമീറ്റർ വരെ ഓടുന്നവരുണ്ട്, രമേശ് പറഞ്ഞു.സോൾസ് ഒഫ് കൊച്ചിയാണ് 2014 ൽ സംസ്ഥാനത്ത് ആദ്യമായി 42.2 കിലോമീറ്റർ മാരത്തൺ സംഘടിപ്പിച്ചത്. 2019ലെ മാരത്തണിൽ 8,000 പേർ പങ്കെടുത്തു.
കൂട്ടയോട്ടത്തിന് സച്ചിനും
കൊച്ചി കോർപ്പറേഷനും സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്ബും സിറ്റി പൊലീസും ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ ഇന്ന് മറൈൻഡ്രൈവിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉദ്ഘാടനം ചെയ്യും. 42.2 കിലോമീറ്റർ ഫുൾ മാരത്തൺ പുലർച്ചെ 3.30നും 21.1 കി.മീ ഹാഫ് മാരത്തൺ 5നും ഫൺ റൺ 7.30നും ആരംഭിക്കും. ഫൺ റണ്ണിൽ അഞ്ചു കിലോ മീറ്ററാണ് ഓടേണ്ടത്. വിജയികൾക്കുള്ള സമ്മാനദാനവും സച്ചിൻ നിർവഹിക്കും. നാലായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |