SignIn
Kerala Kaumudi Online
Thursday, 19 September 2024 12.46 PM IST

വിരമിച്ചത് 42 വർഷത്തെ സർവീസിന് ശേഷം: എളേരിക്കാർക്ക് ദാമോദരന്റെ തപാൽ ഇനിയില്ല

Increase Font Size Decrease Font Size Print Page
damodaran

ഭീമനടി ( കാസർകോട്): പോസ്റ്റ്‌ ഓഫീസ് ആരംഭിച്ച കാലം തൊട്ട് പോസ്റ്റുമാൻ എന്നാൽ ദാമോദരനാണ് എളേരിത്തട്ടുകാർക്ക്. 1982ൽ കുന്നും മലയും ചവിട്ടിയിറങ്ങി കത്തുകളുമായി കിലോമീറ്ററുകൾ സൈക്കിളുപോലുമില്ലാതെ നടന്നുതള്ളിയ ഈ മനുഷ്യൻ ഇന്നലെയാണ് അവസാന തപാൽ കൈമാറി പോസ്റ്റ് ഓഫീസിൽ നിന്ന് മടങ്ങിയത്.

എളേരി, മങ്കം,പലേരിത്തട്ട്,അടുക്കളമ്പാടി, വള്ളിക്കൊച്ചി, പുലിമട,കുറത്തിമട,വിലങ്ങ്,ചുള്ളി, മയിലുവള്ളി, കുണ്ടു പൊയിൽ, കുണ്ടുതടം എന്നിങ്ങനെ വിസ്തൃതമായി കിടക്കുന്ന പ്രദേശമാണ് എളേരിത്തട്ട് പോസ്റ്റ് ഓഫീസ് പരിധി. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് നിയമന ഉത്തരവുകൾ കൈപ്പറ്റി ജോലി നേടിയവർ ഒരു പാടുണ്ട് ഈ മലയോരത്ത്. മാസാ മാസം പെൻഷൻ എത്തിച്ചും പ്രിയപ്പെട്ടവരുടെ സുഖ വിവരം തേടിയുള്ള കത്തുകൾ കൈമാറിയും ബാങ്ക് നോട്ടീസുകൾ എത്തിച്ചും നാട്ടുകാരുടെ നിത്യജീവിതത്തിൽ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

യോഗ്യത തെളിയിക്കാൻ എഴുത്തു പരീക്ഷകളൊന്നും ഇല്ലാത്ത കാലത്തായിരുന്നു ദാമോദരൻ തപാൽ ചുമതലക്കാരനായത്. ബോർഡിൽ എഴുതിയ അഡ്രസ്സ് തെറ്റാതെ വായിക്കണമെന്നതായിരുന്നു പരീക്ഷ. മാസം 105 രൂപയായിരുന്നു ശമ്പളം.മക്കളിലൊരാളായ ഇന്ദു തപാൽ വകുപ്പിൽ തന്നെ ജോലി ചെയ്യുകയാണ്. മറ്റൊരു മകൾ സിന്ധു അദ്ധ്യാപികയാണ്. ഭാര്യ സുശീല വീട്ടമ്മ. പിരിയുമ്പോൾ അഞ്ചക്കത്തിലെ ഏറ്റവും ചെറിയ തുകയിൽ മാത്രമാണ് എത്തിയത്.

ജീവിതത്തിൽ ഏറെ ഞെരുങ്ങിയപ്പോഴും ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. ജനിച്ചു വളർന്ന നാട്ടിൽ കിട്ടിയ ജോലിയിൽ തൃപ്തിപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയ അവസാനനാളുകളിൽ കത്ത് വന്നാൽ ഫോൺ വിളിച്ച് ആളെ അപ്പോൾ തന്നെ അറിയിക്കും. കഴുത്തിൽ കനമുള്ള ബാഗും തൂക്കി, മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ചു നടന്നു നീങ്ങുന്ന ദാമോദരനെന്ന പോസ്റ്റുമാന്റെ ദൃശ്യം അടുത്തകാലത്തൊന്നും മറക്കില്ലെന്നാണ് എളേരിക്കാർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, ELERI POSTUMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.