ഇരിട്ടി: കേരളത്തിൽ നിന്നു മാക്കൂട്ടം വഴി ബംഗളൂരുവിലേക്കും മറ്റും പോകുന്ന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന മാക്കൂട്ടം- കൂട്ടുപുഴ റോഡ് ദേശീയപാതയാകുന്നതോടെ യാത്രാദുരിതത്തിന് അറുതിയാകും. അര നൂറ്റാണ്ടിലേറെ നീണ്ട മുറവിളിക്കാണ് കഴിഞ്ഞ ദിവസം പരിഹാരമായത്.
കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചന്നരായപ്പട്ടണത്തു നിന്നു തുടങ്ങി ഹോൾനരസിപ്പൂർ അർക്കൽഗുഡ് കൊഡ്‌ലിപേട്ട- മടിക്കേരി- വീരാജ്‌പേട്ട വഴി കേരളാ- കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്നതാണ് ദേശീയപാത. കുടകിനെ ആഭ്യന്തര, അന്തർ ദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാം. കാപ്പി, കുരുമുളക് പോലുള്ള നാണ്യവിളകൾ സമയാസമയങ്ങളിൽ ഇവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്കെത്തിക്കുന്നതിന് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമാകും. കുടക്, ഹസൻ മേഖലകളിൽ നിന്നും നിരവധി ചരക്കു വാഹനങ്ങളും നിത്യവും ഇതുവഴി കേരളത്തിലെത്തുന്നുണ്ട്.
ഈ മേഖലയിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളം പ്രയോജനപ്പെടുത്താനും നിർദ്ദിഷ്ട ദേശീയപാത സഹായിക്കും.
മൈസൂരുകുടക് എം.പി പ്രതാപ് സിംഹയ്ക്കാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച ഉറപ്പു നൽകിയത്. വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്രമന്ത്രി കൈമാറിയിട്ടുണ്ട്.
ഹാസൻ-മാക്കൂട്ടം 183 കിലോ മീറ്റർ
ചെലവ് 1600 കോടി
കർണാടകത്തിനൊപ്പം കേരളത്തിനും ഏറെ ഗുണം
ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം പദ്ധതികൾക്കും പ്രയോജനം
പെരുമ്പാടി ചുരത്തിന്റെ അപകടഭീഷണി കുറയും
വീതി കുറഞ്ഞതും വളവുകളും തിരിവുകളും കയറ്റവും ഇറക്കവുമെല്ലാമുള്ള ഇപ്പോഴത്തെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്. കൂട്ടുപുഴയിൽ നിന്നും മാക്കൂട്ടം വഴി പെരുമ്പാടി വരെ നീളുന്ന 16 കിലോമീറ്റർ കാനന പാത അപകടങ്ങളുടെ ഹബ്ബുകൂടിയാണ്. ഈ പാത ദേശീയപാതയായി ഉയർത്തപ്പെടുന്നതോടെ ഇതിനെല്ലാം പരിഹാരമാകും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |