കണ്ണൂർ: ബാലുശ്ശേരി മാതൃക സംസ്ഥാനത്തുടനീളം നടപ്പാക്കണമെന്നു തന്നെയാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോം പരിഷ്‌കരണം സർക്കാർ നടപ്പാക്കിയതല്ല. അവിടെ തദ്ദേശസ്ഥാപനങ്ങളും പി.ടി.എയും സ്‌കൂൾ അധികൃതരും കൂട്ടായ ചർച്ചകളിലൂടെ എടുത്ത തീരുമാനമാണ്. ഇതിന് വലിയ ജനപിന്തുണ ലഭിച്ചു.ഇതൊരു മോഡലാണ്. ഇതിനെ പ്രോത്സാഹിപ്പിക്കണമെന്നുതന്നെയാണ് സർക്കാർ നിലപാട്. മറ്റ് എല്ലാറ്റിനേയുംപോലെ ഇവിടെയും എതിർപ്പുണ്ടായിട്ടുണ്ട്. ഏത് മാറ്റങ്ങൾക്കും എതിർപ്പുകൾ വരാറുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്രവികസനത്തിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അടുത്ത അദ്ധ്യയനവർഷത്തോടെ ഇത് നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സബിന നന്ദിയും പറഞ്ഞു.
വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട
കൊവിഡിനെതിരെ വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ സ്‌കൂളിൽ വരേണ്ടെന്ന നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളത്. ഇത്തരം അദ്ധ്യാപകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒന്നുകിൽ വാക്‌സിൻ എടുക്കുക ,അല്ലെങ്കിൽ എല്ലാ ആഴ്ചയും പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്ന നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ല. കുട്ടികളുടെ ആരോഗ്യവും ജീവനുമാണ് സർക്കാരിന് പ്രധാനം. വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ സ്‌കൂളിൽ വന്നാൽ കുട്ടികളെ സ്‌കൂളിൽ വിടില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ പലരും ഇപ്പോൾ കാഷ്വൽ ലീവിലാണ്. ആരോഗ്യ പരവും മതപരവുമായ കാരണങ്ങളാണ് ഇപ്പോഴും ഇവർ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |