കാസർകോട് : പെരിയ കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് ആദ്യമായെത്തിയ രാഷ്ട്രപതി രംനാഥ് കോവിന്ദിന് സംഘാടകർ സമ്മാനിച്ചത് തെയ്യപ്രപഞ്ചത്തിലെ ജ്വലിക്കുന്ന സൗന്ദര്യം ഒപ്പിയെടുത്ത വേട്ടക്കൊരുമകനീശ്വന്റെ ശില്പം.
ഉത്തരകേരളത്തിന്റെ തനിമയും പാരമ്പര്യവും സമന്വയിപ്പിച്ചാണ് ശില്പി അനിൽ കാർത്തിക. ഒറ്റമരത്തിൽ വേട്ടക്കൊരുമകൻ തെയ്യത്തിന്റെ രൂപം അഴകോടെ കൊത്തിയെടുത്തത്.
പലവർണങ്ങളുടെ സമ്മേളനമായ വേട്ടക്കൊരുമകൻ തെയ്യത്തെ ചായക്കൂട്ടുകൾ അതിസൂക്ഷ്മതയോടെ വരച്ച് ചേർത്താണ് പരമ്പര്യ ശിൽപിയായ അനിലിന്റെ നേതൃത്വത്തിൽ ഏഴോളം ശിൽപികൾ കേന്ദ്രസർവകലാശാലയ്ക്ക് നിർമ്മിച്ച് നൽകിയത്. ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിൽ കൊത്തിയെടുത്തതാണ് ശില്പം. ഉത്തര കേരളത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിൽ രൂപഭംഗിയിലും ശിൽപശാസ്ത്രത്തിലും സൗന്ദര്യ സങ്കൽപത്തിലും മികച്ച് നിൽക്കുന്നതാണ് വേട്ടക്കൊരുമകൻ തെയ്യം. ഭാരതത്തിന്റെ പ്രഥമപൗരന് നൽകുന്ന ഉപഹാരത്തിന് ഉത്തര കേരളത്തിന്റെ തനത് സമ്മാനം നൽകണമെന്ന നിർദ്ദേശം ഫോക് ലാന്റ് ചെയർമാൻ ഡോ.വി.ജയരാജനാണ് മുന്നോട്ടുവച്ചത്.
. കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ 2018ൽ റജിസ്റ്റർ ചെയ്ത കാഞ്ഞങ്ങാട് പുതിയകണ്ടം വിശ്വകർമ്മ ക്ഷേത്ര പരിസരത്തെ ഉത്തരവാദ ടൂറിസംമിഷന്റെ സംരഭമായ ഗ്രാമീണം സാംസ്‌കാരിക ടൂറിസം സംഘടനയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. ഭസ്മ കൊട്ടയും വിളക്കുകളും, മറ്റ് കരകൗശല ഉൽപ്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും ഇവിടെ നിന്നും പോയിട്ടുണ്ട്. ഈ സംരംഭത്തിന്റെ നേതൃസ്ഥാനത്തുള്ള അനിലിന് ശില്പ നിർമ്മാണത്തിൽ 22 വർഷത്തെ അനുഭവജ്ഞാനമുണ്ട്. വാസ്തുശിൽപി ഗംഗാധരനാണ് പിതാവ്. കെ. വി. പുരുഷാത്തമനാണ് അനിലിന്റെ ഗുരുനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |