കണ്ണൂർ:കണ്ണൂർ സർവകലാശാല മൂല്യനിർണ്ണയ ക്യാമ്പിൽ നിന്നും സീനിയർ അദ്ധ്യാപികയെ കാരണമില്ലാതെ മാറ്റിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച് ഇന്നലെ സർവകലാശാലക്ക് കീഴിലെ മുല്യനിർണ്ണയ ചുമതലയുള്ള മുഴുവൻ അദ്ധ്യാപകരും ക്യാമ്പ് ബഹിഷ്‌ക്കരിച്ചു. നിർമ്മലഗിരി കോളേജിൽ നടക്കുന്ന മൂല്യനിർണയ ക്യാമ്പിന്റെ കോർഡിനേറ്ററായ ടെസ്സി ജോർജിനെ മാറ്റി ജൂനിയർ അദ്ധ്യാപകനെ നിയമിച്ചതിനെ തുടർന്നാണ് പ്രതിഷേധം.
മാറ്റിയതിന് കാരണമൊന്നുമില്ലെന്ന് പ്രതിഷേധിച്ച അദ്ധ്യാപകർ പറഞ്ഞു . ചുമതലയിൽ നിന്നും മാറ്റിയ വിവരം ഇന്നലെ ക്യാമ്പിലെത്തിപ്പോഴാണ് അദ്ധ്യാപിക അറിഞ്ഞത്. ജനുവരി അഞ്ചിനാണ് നിർമ്മലഗിരിയിൽ മൂല്യനിർണയക്യാമ്പ് തുടങ്ങിയത്.
അദ്ധ്യാപികയെ ചുമതലയിൽ നിന്നും മാറ്റിയത് എന്തിനാണെന്ന വിവരം സർവകലാശാല അധികൃതർ അറിയിച്ചിട്ടില്ല.
സംഭവത്തിൽ കണ്ണൂർ സർവകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പരാതി നൽകിയിട്ടുണ്ട്. നിരന്തരം വിവാദങ്ങൾക്ക് വേദിയായി കൊണ്ടിരിക്കുന്ന കണ്ണൂർ സർവകലാശാലയുടെ പുതിയ നടപടിക്കെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയുടെ മൂല്യനിർണ്ണയം നീതിബോധമില്ലാതാക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന് അദ്ധ്യാപക സംഘടനകൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |