കണ്ണൂർ: നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും ചെങ്കൊടിയെന്തി ലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ ചെങ്കടലായി കണ്ണൂർ പുതുചരിത്രമെഴുതി പാർട്ടി കോൺഗ്രസ് ചരിത്രത്തിന്റെ സുവർണലിപികളിൽസ്ഥാനം പിടിച്ചു.
കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ കരുത്തും ജനസ്വാധീനവും സമന്വയിപ്പിച്ചപ്പോൾ സി.പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് ചരിത്രസംഭവമായി മാറുകയായിരുന്നു.
കണ്ണൂർ നഗരം ഇതുവരെ കാണാത്ത ജനസമുദ്രമാണ് സമാപന സമ്മേളന വേദിയായ കണ്ണൂർ ജവഹർസ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ എ.കെ.ജിനഗറിൽ നിറഞ്ഞുകവിയുകയായിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് തന്നെ അകത്തുകയറാനാവാതെ പതിനായിരങ്ങൾ തമ്പടിച്ചിരുന്നു.രാജ്യത്തിന്റെ വിവിധസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ചെങ്കൊടിയെത്തി ലക്ഷങ്ങളാണ് ജാഥയായി ഒഴുകിയെത്തിയത്.
സി. പി. എം പാർട്ടി കോൺഗ്രസിനെ അവിസ്മരണമാക്കി ചെങ്കടൽ പ്രവാഹമുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ തന്നെ സ്‌റ്റേഡിയം നിറഞ്ഞിരുന്നു. വൈകുന്നേരം നാലിന് ഇ.കെ. നായനാർ അക്കാദമിയിൽ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വളണ്ടിയർ മാർച്ച് വീക്ഷിക്കാൻ പാതയോരത്ത് പതിനായിരങ്ങൾ തമ്പടിച്ചു.2000 വളണ്ടിയർമാരാണ് വളണ്ടിയർ മാർച്ചിൽ അണിനിരന്നത്.
ജില്ലാ വളണ്ടിയർ ക്യാപ്റ്റനും സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ.വി.സക്കീർ ഹുസൈനും വൈസ് ക്യാ്ര്രപനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ എ കെ രമ്യയുമാണ് ചെമ്പടയെ നയിച്ചത്. 18 ഏരിയകളിൽ 31 റെഡ് വളണ്ടിയർമാർ ഉൾപ്പടുന്ന രണ്ട് വീതം പുരുഷവനിത സ്‌ക്വാഡകളാണുണ്ടായിരുന്നത്. ഓരോ ഏരിയകളെയും സ്‌ക്വാഡുകളെയും പ്രത്യേക ലീഡർമാരാണ് നയിച്ചത്.
ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ വനിതാ സ്‌ക്വാഡ് മാർച്ചിൽ പങ്കെടുത്തത് കാണികളിൽ ആവേശമായി. പ്രഭാത് ജംഗ്ഷൻ, പ്ലാസ ജംഗ്ഷൻ, മുനീശ്വരൻ കോവിലൂടെ പഴയ ബസ്റ്റാൻഡ് വഴിയാണ് മാർച്ച് എകെജി നഗറിൽ പ്രവേശിച്ചത്. റെഡ് വളൻഡിയർ മാർച്ചിനെ ജവഹർ സ്റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങൾ അഭിവാദ്യം ചെയ്തു. ഞായറാഴ്ച്ച ഉച്ചയോടെ തന്നെ പൊതുസമ്മേളനം നടക്കുന്ന കണ്ണൂർ ജവഹർ സ്‌റ്റേഡിയംനിറഞ്ഞുകവിഞ്ഞിരുന്നു.
ഇന്നലെ രാവിലെ മുതൽ തമിഴ്, കർണാടക,തെലങ്കാന എന്നിവടങ്ങൾക്കു പുറമേ ബംഗാൾ, ത്രിപുര, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെത്തിയിരുന്നു.കുടുംബവുമായിട്ടാണ് പലരുമെത്തിയത്. ചുവപ്പുവളൻഡിയർമാർച്ചിന് പിന്നാലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു കൊണ്ടു ജവഹർ സ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ എ.കെ.ജി നഗറിലെത്തി. ഇതിനു പിന്നാലെ പാർട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം പ്രകാശ് കാരാട്ട്, എന്നിവരും മറ്റു പി.ബി അംഗങ്ങളായ വൃന്ദാകാരാട്ട്, സുഭാഷിണി അലി, തുടങ്ങിയ 17 പി.ബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളുമെത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ തുറന്ന വാഹനത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |