ഹാൾട്ട് സ്‌റ്റേഷനായി തരംതാഴ്ത്തിയതോടെ ഏഴിമലയിൽ ഈച്ചയനക്കമില്ല
കണ്ണൂർ: രാജ്യത്തെ ആദ്യകാല റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ ഏഴിമല അവഗണനയുടെ ട്രാക്കിൽ. വികസനത്തിന്റെ ചൂളം വിളി നിലച്ച ഏഴിമല റെയിൽവേ സ്‌റ്റേഷനിൽ നിലവിൽ ഈച്ചയനക്കമില്ലാത്ത അവസ്ഥയാണ്.
ഏറ്റവും ഒടുവിൽ റെയിൽവേ പ്രഖ്യാപിച്ച ഹാൾട്ട് സ്റ്റേഷനുകളിലേക്ക് ഏഴിമലയും തരംതാഴ്ത്തപ്പെട്ടതോടെയാണ് പാരമ്പര്യം പേറുന്ന ഏഴിമലയെ ഈ അവസ്ഥയിലെത്തിച്ചത്.
ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാനമായ നാവിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമായിട്ടും ആ പരിഗണന പോലും ലഭിച്ചില്ല. ഹാൾട്ട് സ്‌റ്റേഷനായി പ്രഖ്യാപിച്ചതോടെ ജീവനക്കാരെയെല്ലാം മാറ്റിയിരിക്കുകയാണ്. സ്വകാര്യകമ്പനിയെ ടിക്കറ്റ് വിതരണത്തിന്റെ ചുമതലയും ഏൽപ്പിച്ചു കഴിഞ്ഞു.
അടുത്തിടെയായി യാതൊരുവിധ വികസന പ്രവർത്തനവും സ്റ്റേഷനു ലഭിച്ചിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് വരെ ഏറെ ഉപകാരപ്രദമായി റെയിൽവേ സ്റ്റേഷനെ മാറ്റിയെടുക്കാമായിരുന്നിട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു. മംഗളൂരിലെ ആശുപത്രികളിലേക്ക് പോകാനും നാട്ടുകാരായ രോഗികൾക്ക് ആശ്രയമായിരുന്നു ഈ റെയിൽവേ സ്‌റ്റേഷൻ.
വ്യാപാര ആവശ്യങ്ങൾക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്രക്കായി ധാരാളം പേർ ഇവിടെ എത്തിച്ചേരാറുണ്ട്. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി പയ്യന്നൂർ സ്റ്റേഷനിലോ പഴയങ്ങാടി സ്റ്റേഷനിലോ പോകേണ്ടിവരും. മംഗളൂർ - തിരുവനന്തപുരം മലബാർ എക്സ്പ്രസിനും കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിനും ഇവിടെ വർഷങ്ങളായി സ്റ്റോപ്പുള്ളതിനാൽ ധാരാളം യാത്രക്കാരിവിടെയെത്താറുണ്ട്. പരശുറാം എക്സ്പ്രസ്, എഗ്മോർ, ഏറനാട്, കണ്ണൂർ മംഗലാപുരം മെമു എന്നിവയ്ക്കും സ്റ്റോപ് അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് റെയിൽവേ സ്റ്റേഷനെ തരം താഴ്ത്തി ഹാൾട്ട് സ്റ്റേഷനാക്കിയത്.
വരുമാനം കുറഞ്ഞെന്ന് വിശദീകരണം
വരുമാനം കുറഞ്ഞതിന്റെ പേരിലാണ് സ്റ്റേഷനെ തരംതാഴ്ത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭ്യമാക്കാത്തതിനാലാണ് വരുമാനം കുറഞ്ഞതെന്നാണ് യാത്രക്കാരുടെ ആരോപണം. കുഞ്ഞിമംഗലം പഞ്ചായത്തിലെ ജനങ്ങൾക്കും തൊട്ടടുത്ത ചെറുതാഴം, കടന്നപ്പള്ളി, മാതമംഗലം, മാടായി, രാമന്തളിയിലെ കുന്നരു എന്നിവിടങ്ങളിലെ യാത്രക്കാർക്കും വേഗത്തിൽ ആശ്രയിക്കാവുന്ന സ്റ്റേഷനാണ് ഏഴിമല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |