കണ്ണൂർ : ഡിഗ്രിക്കു ശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.ജി ഡിപ്ളോമ കഴിഞ്ഞ ജാനിസ് ആൻജോ നസ്രത്തിന് സൗദിയിലും നാട്ടിലും ജോലിവാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും തന്റെ അരുമ പൈക്കൂട്ടങ്ങളെ ഉപേക്ഷിക്കാൻ മനസ് വന്നില്ല.
ജാനിസിന്റെ വിളി കേട്ടാൽ മതി, പറമ്പിൽ മേയുന്ന കൊറുമ്പിയും മാളവും കൊമ്പുകൾ ഇളക്കി തലകുടഞ്ഞ് തൊഴുത്തിലേക്ക് ഓടിയെത്തും. കാൽനൂറ്റാണ്ടിന്റെ ആത്മബന്ധമാണ് ഇവർതമ്മിൽ. മരിക്കുന്നതിന് മുമ്പ് അമ്മ നൽകിയ കുഞ്ഞു പശുക്കിടാവിൽ നിന്നായിരുന്നു തുടക്കം. ഇപ്പോൾ പത്തോളം പശുക്കൾ സ്‌നേഹത്തിന്റെ പാൽ ചുരത്തി ജാനിസിന് പുതിയൊരു ജീവിതം നൽകുകയാണ്. തീറ്റയ്ക്കും മറ്റും വില കൂടിയപ്പോൾ വിൽക്കാൻ തയ്യാറായെങ്കിലും അവയുടെ മുഖം കാണുമ്പോൾ നഷ്ടം സഹിച്ചും ചേർത്തു നിറുത്തുകയായിരുന്നു.
പാപ്പിനിശേരി പഞ്ചായത്തിന് സമീപം ' ലവീണിലെ ' ജാനിസ് ആൻജോ നസ്രത്ത് മംഗ്ളൂരു സ്വദേശികളായ ഹിപ്പോളിറ്റസ്- സ്റ്റെല്ലാ ദമ്പതികളുടെ മകളാണ്.
ജേഴ്സികളോട് പ്രിയം
ജേഴ്സി ഇനത്തിൽപെട്ട പശുക്കളാണ് കൂടുതലും. കറവയും പരിപാലനവുമൊക്കെ ജാനിസ് തന്നെ. 20 ലിറ്റർ വരെ
ഒരു ദിവസം കിട്ടും. വീട്ടാവശ്യത്തിനുള്ളത് കഴിച്ച് പാൽ സൊസൈറ്റിക്കാണ്. എന്നാൽ വിറ്റു കിട്ടുന്ന തുക തീറ്റയ്ക്ക് പോലും തികയില്ല. രണ്ടു തവണ ബ്ളോക്ക് പഞ്ചായത്തിന്റെ മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. പശുക്കൾക്ക് പുറമേ കോഴി, കാട, മത്സ്യം എന്നിവയുമുണ്ട്. ഭർത്താവ് സജുവും ബി.ടെക് വിദ്യാർത്ഥിയായ ഓസ്റ്റിൻ ജോർജും പത്താം ക്ളാസ് കഴിഞ്ഞ എഡ്രിയാൻ ജോർജും ഉൾപ്പെടുന്നതാണ് കുടുംബം.
വലിയ ലാഭം കിട്ടാനൊന്നുമല്ല, മിണ്ടാപ്രാണികളെ ശുശ്രൂഷിക്കുമ്പോഴുണ്ടാകുന്ന സുഖവും സന്തോഷവുമാണ് ഇതിൽ തന്നെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്നത്-ജാനിസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |