കണ്ണൂർ : തടിവ്യവസായിയായിരുന്നു പിതാവ് . അദ്ദേഹം വെട്ടിയെടുത്ത മരങ്ങളോടുള്ള പശ്ചാത്താപമാണ് മകൻ ഡോ. പി.സി. അസൈനാർ ഹാജിയെ മരം നട്ടുപിടിപ്പിച്ച് സ്വന്തമായി കാടുണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഒന്നു വെട്ടുമ്പോൾ പകരം പത്തെണ്ണം വച്ചുപിടിപ്പിക്കുകയാണ് ഹാജി. അപൂർവ്വങ്ങളായ ഊദ് ഉൾപ്പടെയുള്ള മരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാഞ്ഞിരോട് തലമുണ്ടയിലെ 'ബിഷാര' കണ്ടാൽ ആരും അത്ഭുതം കൂറും.
വീടിനോട് ചേർന്ന് പത്ത് ഏക്കറിലാണ് അസൈനാർ ഹാജി കാട് വളർത്തിയത്. രണ്ട് പതിറ്റാണ്ടായി ഈ കാഴ്ച. കുടകിൽ മരവ്യവസായിയായ അസൈനാർ ഹാജി അവിടെ നിന്നും ആഴ്ചയിൽ രണ്ടു മൂന്നും തവണ വീട്ടിലേക്ക് ഓടിയെത്തുന്നത് തന്നെ തന്റെ പ്രിയപ്പെട്ട മരങ്ങളെ കാണാനും അവയോട് സല്ലപിക്കാനുമാണെന്ന് വീട്ടുകാർ പറയും. മഹാഗണിയും തേക്കും ആഫ്രിക്കൻ മരങ്ങളും കാട്ടുനെല്ലിയും ഞാവൽപ്പഴങ്ങളും നിറഞ്ഞു നിൽക്കുന്ന പച്ചപ്പിലൂടെ മണിക്കൂറുകളോളം അസൈനാർ ഹാജി നടക്കും. മരങ്ങളോട് സല്ലപിച്ചാൽ അവ അതിവേഗം വളരുകയും സമൃദ്ധി കൈവരുമെന്നാണ് ഹാജിയുടെ വിശ്വാസം.
മഴക്കാലത്ത് ഹരിത സമൃദ്ധി കാണാൻ പല ഭാഗത്തു നിന്നുമുള്ള ആളുകൾ ഇവിടെയെത്താറുണ്ട്. വിദ്യാർത്ഥികൾ പഠനയാത്രയായും ഇവിടെയെത്തുന്നു.
തണ്ണീർത്തടങ്ങളുടെ സമൃദ്ധിയും കാണേണ്ട കാഴ്ചയാണ്. മഴയിൽ ഒരു തുള്ളി വെള്ളം പാഴാകില്ല. എല്ലാം തണ്ണീർത്തടങ്ങളിലെത്തും. സമീപപ്രദേശങ്ങളിലെ കിണറുകൾ ഒരിക്കലും ഇതുമൂലം വറ്റാറില്ല.
മയിലും കാട്ടുപൂച്ചയും കുരുങ്ങും കുറുക്കനുമെല്ലാം ഈ കാടിന് അവകാശികളായുണ്ട്. അവരെ ആട്ടിയകറ്റാറില്ലെന്ന് അസൈനാർ ഹാജി പറയുന്നു.
കുടക് കോൺഗ്രസ് കോ- ഓഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന എൻ.പി. മുഹമ്മദലിയുടെ തോട്ടത്തിൽ
. 1966 ലാണ് മകൻ അസൈനാർ ഹാജി എത്തുന്നത്. ഗുണ്ടുറാവു മുതൽ കർണാടകയിലെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായും ഏറെ അടുപ്പവും സൗഹൃദവും ഇദ്ദേഹത്തിനുണ്ട്.പരിസ്ഥിതി സ്നേഹത്തിന് കർമ്മശ്രേഷ്ഠ ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങളും അസൈനാർ ഹാജിയെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ അസ്മാബിയും ആറു മക്കളുമടങ്ങുന്നതാണ് അസൈനാർ ഹാജിയുടെ കുടുംബം.
മരങ്ങൾ നൽകുന്ന തണലിനൊപ്പം നമുക്കും വളരാൻ കഴിയും. നമ്മുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ വളർത്താൻ കഴിയുമെന്നാണ് മരങ്ങളെ പരിപാലിക്കുന്നതിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അതു തന്നെയാണ് പ്രകൃതി നൽകുന്ന ഹരിതപാഠവും
ഡോ.പി.സി. അസൈനാർ ഹാജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |