കണ്ണൂർ:ഓപ്പറേഷൻ ജ്യോതിയുടെ ഭാഗമായി വിജിലൻസ് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജില്ലാവിദ്യാഭ്യാസ ഓഫീസ്(ഡി.ഇ.ഒ) അസി.വിദ്യാഭ്യാസ ഓഫിസ്( എ. ഇ.ഒ) എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക, അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിയമനം ക്രമവത്ക്കരിക്കൽ, മാനേജ്‌മെന്റിന് ലഭിക്കുന്ന ഗ്രാൻഡുകൾ അനുവദിക്കൽ, പുതിയ തസ്തികകൾ സൃഷ്ടിക്കൽ എന്നിവയ്ക്കു വേണ്ടി ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വിവിധ ഓഫിസുകളിലും ഡിവൈ.എസ്.പി ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിൽ റെയ്ഡു നടത്തിയത്.
എന്നാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഗുരുതരമായ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല.രജിസ്റ്റർ സൂക്ഷിക്കുന്നതിലെ ചില അപാകതകൾ ഒഴിച്ചാൽ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിജിലൻസ് അധികൃതർ വ്യക്തമാക്കിയത്. രാവിലെ നടത്തിയ റെയ്ഡ് വൈകുന്നേരം വരെ നീണ്ടു. തളിപ്പറമ്പ് ഡി.ഇ.ഒ ഓഫിസിൽ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്ത്, തലശേരിയിൽ ഇൻസ്‌പെക്ടർ കെ.വി.പ്രമോദ്, കണ്ണൂരിൽ ഇൻസ്‌പെക്ടർ ഷാജിപട്ടേരി, ഇരിട്ടി എ.ഇ.ഒ ഓഫിസിൽ ഇൻസ്‌പെക്ടർ പി.ആർ.മനോജ് എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |