ജി.എസ്.ടി ഇനത്തിലും കോടികളുടെ നഷ്‌ടം
കണ്ണൂർ: സർക്കാരിന് നികുതിയിനത്തിൽ കോടികൾ നഷ്ടമുണ്ടാക്കി അനധികൃത കോഴിക്കടകൾ. കോഴികളെ ജീവനോടെ തൂക്കി വിൽക്കാനുള്ള ലൈസൻസ് ഇനത്തിൽ മാത്രം തദ്ദേശസ്ഥാപനങ്ങൾക്ക് ഒന്നരക്കോടിയോളമാണ് വാർഷിക നഷ്ടം. കോഴിയിറച്ചി വിൽക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസിനൊപ്പം ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും മലിനീകരണ നിയന്ത്രണബോർഡിന്റെയും അനുമതിയും വേണം.
600 രൂപ മുടക്കി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കാതെ ആയിരക്കണക്കിന് കോഴിക്കടകളാണുള്ളത്. മാംസത്തിന് പത്ത് ശതമാനം ജി.എസ്.ടി നിലവിൽ വന്നതോടെ സർക്കാരിന് നികുതിയിനത്തിലും കോടികൾ നഷ്ടമാകുന്നു.
ഭക്ഷ്യസുരക്ഷാ അനുമതിക്ക് രജിസ്ട്രേഷൻ 100 രൂപ ഉൾപ്പെടെ 2100 രൂപയാണ് വാർഷിക ഫീസ്. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിക്ക് മൂന്ന് വർഷത്തേക്ക് 3,500 രൂപയും നൽകണം.
കോഴികളെ തൂക്കി വിൽക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് മാത്രമുള്ള 8,320 കോഴിക്കടകളുണ്ട്. ഇവയിലേറെയും കോഴിയിറച്ചി വിൽക്കുന്നവയാണ്. ബാക്കി 17,680 കടകളുടെയും പ്രവർത്തനം ലൈസൻസില്ലാതെയാണ്. പാനൂർ പന്ന്യന്നൂരിൽ 30 വർഷമായി വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ചിക്കൻസ്റ്റാൾ മലിനീകരണ നിയന്ത്രണ ബോർഡ് പൂട്ടിച്ചിരുന്നു.
സംസ്ഥാനത്ത് കോഴിക്കടകൾ - 26,000
എല്ലാ അനുമതികളുമുള്ളവ 1,504
തദ്ദേശ സ്ഥാപനലൈസൻസ് മാത്രമുള്ളവ - 8,320 ( 32 %)
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയുള്ളവ - 3.2%.
മലിനീകരണനിയന്ത്രണ ബോർഡിന്റെ അനുമതിയുള്ളവ - 23.8%
മാർഗരേഖ പടിക്ക് പുറത്ത്
കോഴിക്കടകൾക്ക് ലൈസൻസിനായി കഴിഞ്ഞ വർഷം മാർഗ്ഗരേഖ ഇറക്കിയിരുന്നു. ഇതിനായി കളക്ടർ ചെയർമാനും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറുമായി 14 ജില്ലകളിലും സമിതി രൂപീകരിച്ചിട്ടുണ്ട്.
ലൈസൻസില്ലാത്ത കോഴിക്കടകളിൽ പരിശോധനയ്ക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരില്ലാത്തത് ഭക്ഷ്യസുരക്ഷാവകുപ്പിനെ കുഴയ്ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗമാകട്ടെ, ഇവിടേക്ക് തിരിഞ്ഞു നോക്കാറുമില്ല.
അനധികൃത കോഴിക്കടകൾക്കെതിരെ കർശന നടപടിയെടുക്കും. പരിശോധന ശക്തമാക്കും.
-ടി.എസ്. വിനോദ് കുമാർ, ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ, കണ്ണൂർ
കോഴിയിറച്ചിക്കടകൾ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ അനുസരിച്ച് നവീകരിക്കും. മാലിന്യ ശേഖരണവും സംസ്കരണവും കർശനമായി പരിശോധിക്കണം.
-ഡോ.പി.വി. മോഹനൻ,
ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗം, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |