കണ്ണൂർ: കണ്ണൂർ സർവകലാശാല വി.സിയെയും ചരിത്രകാരൻ ഇർഫാൻ ഹബീബിനെയും ക്രിമിനലെന്നും ഗുണ്ടയെന്നും വിളിച്ച ഗവർണർക്ക് മനോരോഗമുണ്ടെന്നു സംശയിക്കുന്നതായി സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്ന ഗവർണർ മാപ്പുപറയുക, ചാൻസലർ അക്കാഡമിക് മര്യാദകൾ ലംഘിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി, അധ്യാപക, അനധ്യാപക, വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി രൂപീകരിച്ച, കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി നടത്തിയ സർവകലാശാല സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയാ മാനിയയാണ് ഗവർണർക്ക്. ചരിത്രത്തിലിതുവരെ ഇങ്ങനെ മാദ്ധ്യമങ്ങൾക്കു മുൻപിൽ വരുന്ന ഒരു ഗവർണറുണ്ടായിട്ടില്ല.
ഗവർണറുടെ പദവിക്ക് നിരക്കാത്തതാണ് പൗരത്വഭേദഗതിക്ക് അനുകൂലമായ പരാമർശമെന്നു ചൂണ്ടിക്കാട്ടുകയാണ് 2019 ചരിത്രകോൺഗ്രസിൽ പങ്കെടുത്ത ഇർഫാൻ ഹബീബ് ചെയ്തത്. അന്നത്തെ രാജ്യസഭാ എം.പി കെ.കെ രാഗേഷും വേദിയിൽ വെച്ചു ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള പ്രസംഗത്തെ എതിർക്കുകയുണ്ടായി.
എന്നാൽ വി.സി ഈ സംഭവം നടക്കുമ്പോൾ കസേരയിൽ നിന്നും എഴുന്നേറ്റിരുന്നില്ല. ആ വി.സിയാണ് തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതെന്നു ഗവർണർ ആരോപിക്കുന്നത്. നിയമനങ്ങൾ ശരിയോ തെറ്റോയെന്നത് ആരാണോ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തത് അവരാണു പറയേണ്ടത്. വണ്ടിയുടെ പുറകിൽ കാളയെ കൊണ്ടുകെട്ടുകയാണ് ഗവർണർ ചെയ്യുന്നത്. ഗവർണറുടെ ഓഫീസിൽ ജീവനക്കാരെ നിയമിച്ചത് പി.എസ്.സി വഴിയോ മറ്റുനിയമപ്രകാരമാണോയെന്നു വ്യക്തമാക്കണം. സംസ്ഥാനസർക്കാരാണ് അവർക്കു ശമ്പളം കൊടുക്കുന്നത്. ജന്മഭൂമിയിൽ ജോലിചെയ്യുന്നയാളെ നിയമിച്ചിട്ടും സംസ്ഥാനസർക്കാർ എതിർത്തില്ലെന്ന് ഓർക്കണമെന്നും ജയരാജൻ പറഞ്ഞു. രണ്ടു കാലിലും മന്തുള്ള ഗവർണർ വെള്ളത്തിൽ നിന്നുകൊണ്ടാണ് കണ്ണൂർ സർവകലാശാല വി.സിയെ നോക്കി മന്തായെന്നു വിളിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു.
ചെറുശേരി ഹാളിൽ നടന്ന പരിപാടിയിൽ ടി.കെ പ്രിയ അദ്ധ്യക്ഷയായി. സിൻഡിക്കേറ്റംഗം എൻ. സുകന്യ മുഖ്യപ്രഭാഷണം നടത്തി. വൈഷ്ണവ് മഹീന്ദ്രൻ, സാരംഗ്, ആർ.കെ സുനിൽകുമാർ, സി. നന്ദനൻ, പി.കെ സാജു, ഡോ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |