പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്- കാസർകോട് റൂട്ടിലെ പെരിയ ടൗണിൽ അടിപ്പാത നിർമ്മാണത്തിനിടെ തകർന്നുവീഴാൻ കാരണം ജോയന്റ് ചെയ്തതിലെ വീഴ്ചയെന്ന് സൂറത്കൽ ഐ.ഐ.ടി റിപ്പോർട്ട്. കോൺക്രീറ്റിന് താങ്ങായി ഉപയോഗിക്കുന്ന ഇരുമ്പിന്റെ സ്‌കഫോൾഡിംഗ് പൈപ്പുകൾ തമ്മിൽ ബന്ധിപ്പിച്ച ചെറിയ പൈപ്പുകൾക്ക് ഭാരം താങ്ങാൻ കഴിയാത്തതാണ് അപകടത്തിന് പിന്നിൽ.
നനഞ്ഞ കോൺക്രീറ്റിന്റെ ഭാരം താങ്ങാൻ ഈ പൈപ്പുകൾക്കായില്ല. തുടർനിർമ്മാണത്തിൽ പൈപ്പുകൾ തമ്മിൽ ഇത്തരത്തിൽ ജോയന്റ് ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.സ്‌കഫോൾഡിംഗ് പൈപ്പുകൾക്ക് ഒന്നരവർഷം മാത്രമേ പഴക്കമുള്ളുവെന്നും ഇതു 15 വർഷം ഉപയോഗിക്കാൻ കഴിയുന്നതാണെന്നും കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡ് അറിയിച്ചു.
സൂരത്കൽ ഐ.ഐ.ടിയിലെ പ്രൊഫ.കെ.എസ്.ബാബു നാരായണൻ നയിച്ച അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. റിപ്പോർട്ട് തിരുവനന്തപുരത്തെ ദേശീയപാത അതോറിറ്റിയുടെ റീജിയണൽ ഓഫീസിൽ സമർപ്പിച്ചു. ഒക്ടോബർ 29ന് പുലർച്ചെ 3.23നാണ് അടിപ്പാത തകർന്നുവീണത്. 90 ശതമാനവും പൂർത്തിയാക്കികഴിഞ്ഞപ്പോഴാണ് പാലത്തിന് ആദ്യം ഇളക്കംതട്ടുന്നത്. പിന്നീട് 18 സെക്കൻഡിനുള്ളിൽ പാലം പൂർണമായും നിലംപൊത്തുകയായിരുന്നു. പാലത്തിലുണ്ടായിരുന്ന 13 തൊഴിലാളികളും കഷ്ടിച്ചാണ് വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |