കണ്ണൂർ: രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വകയില്ലാതെ അര മുറുക്കി അര നൂറ്റാണ്ട് കാലത്തോളം സേവിച്ച സഹകരണ മേഖലയിലെ ദിന നിക്ഷേപ പിരിവുകാരുടെ ദുരിതത്തിന് ഇനിയും പരിഹാരമില്ല. സർക്കാറിന്റെ പരിഗണനയിലുള്ള കരട് സഹകരണ നിയമഭേദഗതിയിലും നിക്ഷേപ പിരിവുകാരുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കുന്ന ഭേദഗതിയൊന്നുമില്ല.
മറ്റു ജീവനക്കാരെ പോലെ കണക്കാക്കി തൊഴിൽ വേതന സുരക്ഷയും ആനുകൂല്യങ്ങളും നൽകണമെന്ന ഇവരുടെ ആവശ്യം കേൾക്കാൻ പോലും ആരുമില്ല.സഹകരണ ബാങ്കുകളിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലും നിത്യ നിക്ഷേപ പിരിവുകാരായി ഇരുപതിനായിരത്തോളം പേരാണ് ജോലി ചെയ്യുന്നത്.വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തോറും നിത്യേന എത്തി ചെറുകിട നിക്ഷേപങ്ങളും വായ്പാ തിരിച്ചടവും ശേഖരിച്ച് സ്ഥാപനങ്ങളിൽ എത്തിക്കുന്നവരാണ് ഈ വിഭാഗം. തൊഴിലിന് നിശ്ചിത സമയമോ കാലമോ ഒഴിവു ദിനങ്ങളോ ഇല്ല. ഇടപാടുകാരുടെ സൗകര്യമനുസരിച്ച് പ്രഭാതം മുതൽ രാത്രി വരെയും പൊതു അവധി ദിനങ്ങളിൽ പോലും ജോലി ചെയ്യേണ്ടിവരുന്നു.
രണ്ടു മുതൽ 3 ശതമാനം വരെയുള്ള കമ്മിഷനാണ് വേതനം. മറ്റ് ജീവനക്കാർക്കുള്ളത് പോലെ സേവന വേതന വ്യവസ്ഥകളോ, സ്ഥാനക്കയറ്റമോ വിരമിക്കൽ ആനുകൂല്യങ്ങളോ ഇവർക്കില്ല. ഇവരുടെ ക്ഷേമം മുൻ നിർത്തി 2001ൽ ക്ഷേമ പദ്ധതിയും 2005 സ്ഥിരപ്പെടുത്തലും 2015ൽ സ്ഥിര വേതനവും 2020ൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിമനങ്ങളിൽ നാലിലൊന്ന് സംവരണവും ഉറപ്പാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ ബാങ്കിലൊഴികെ ഭൂരിപക്ഷം വരുന്ന പ്രാഥമിക മേഖലയിൽ ഇത് ഇന്നും പൂർണ്ണമായി നടപ്പാക്കിയില്ല.
നീണ്ട് നീണ്ട് കോടതി നടപടികൾ
കോടതി നടപടികൾ വർഷങ്ങൾ നീണ്ടുപോവുന്നതും ചോദ്യം ചെയ്താൽ നിരന്തര പീഡനവും ഭയന്നാണ് പലരും നിയമ നടപടികളിൽ നിന്ന് മാറി നിൽക്കുന്നത്. നിയമപരമായ സമീപ്പിച്ച പലരും സ്ഥാപനത്തിൽ നിന്ന് ഇറങ്ങേണ്ടിവന്നിട്ടുണ്ട്.സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ സ്ഥിരപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനെ കോടതിയിൽ ചോദ്യം ചെയ്തതിന്റെ പേരിൽ പീഡനത്തിനിരയായ ഒരു വനിതാ ജീവനക്കാരി ബാങ്കിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത് കഴിഞ്ഞ വർഷമാണ്.കൊല്ലത്താണ് ഈ ദാരുണസംഭവം അരങ്ങേറിയത്.
നിക്ഷേപ പിരിവുകാർ അവഗണിക്കപ്പെടുക മാത്രമല്ല അവർക്ക് ജീവിക്കാനുളളവരുമാനം പോലും നിഷേധിക്കുന്ന നടപടികളാണ് പലരും സ്വീകരിച്ചത്. 2008 ഇതേ കുറിച്ച് പഠനം നടത്തിയ രാധാകൃഷ്ണൻ കമ്മറ്റി പോലും ഇത് കണ്ടത്തിയതാണ്. സഹകരണ മേഖല സ്വരൂപിച്ച മൊത്തം നിക്ഷേപത്തിന്റെ 25 മുൻ കാല പ്രാബല്യത്തോടെ സർവ്വീസിലേക്ക് അബ്‌സോർബ് ചെയ്ത് അതിജീവനം ഉറപ്പു വരുത്തണം.
സുരേഷ് ബാബു മണ്ണയാട്, ജില്ലാ സെക്രട്ടറി, സി.ബി.ഡി.സി. എ ജില്ലാ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |