നിലവിൽ നഗരത്തിൽ തോന്നിയപോലെയാണ് പാർക്കിംഗ്
കടുത്ത ഗതാഗതക്കുരുക്കാണ് ഇതുമൂലമുണ്ടാകുന്നത്.
കണ്ണൂർ :നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കോർപ്പറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ പ്രവൃത്തി ഇഴയുന്നു .2020 ജനുവരിയിൽ ആരംഭിച്ച പ്രവൃത്തി ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞത്.എന്നാൽ രണ്ട് വർഷത്തോടടുത്തിട്ടും നിർമ്മാണം എങ്ങുമെത്തയില്ല.
സ്റ്റേഡിയത്തിന് സമീപമുള്ള സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിന് അരികിലായും കണ്ണൂർ എസ്.ബി.ഐയ്ക്ക് മുന്നിലെ പീതാംബര പാർക്കിലുമാണ് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിനരികിലുള്ള പാർക്കിംഗ് കേന്ദ്രത്തിൽ നിലവിൽ മരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കി നാല് നിലകളുടെ കമ്പി കെട്ടി വച്ച നിലയിലാണ്.
നേരത്തെ കരാറുകാരും ഉപകരാറുകാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രവൃത്തി മുടങ്ങിയത് കോർപറേഷൻ ഇടപെട്ട് പരിഹരിച്ചിരുന്നു.സാങ്കേതികാനുമതി വൈകിയതിനാലും അപ്രതീക്ഷിത മഴയുമാണ് പ്രവൃത്തി മുടങ്ങാനിടയാക്കിയതെന്ന് കരാറുകാർ പറഞ്ഞു.കൊവിഡിനെ തുടർന്നും ഏറക്കാലം നിർമ്മാണം നിലച്ചു. ഇതോടെ ഇരുമ്പുകളടക്കം തുരുമ്പെടുക്കുന്ന സ്ഥിതിയായിരുന്നു.പിന്നീട് വീണ്ടും ജൂലായിൽ പ്രവൃത്തി ആരംഭിച്ചെങ്കിലും ഒട്ടും വേഗതിയില്ലെന്നാണ് ആക്ഷേപം.
ഒരുക്കേണ്ടത് ബഹുനില പാർക്കിംഗ്
സ്വാതന്ത്ര്യ സുവർണ ജൂബിലി സ്തൂപത്തിന് അരികിൽ നാല് നിലയിലാണ് പാർക്കിംഗ് കേന്ദ്രമൊരുങ്ങുന്നത്.32 കാറുകൾക്കും ഒരേ സമയം ഇവിടെ പാർക്ക് ചെയ്യാനാകും. പീതാംബര പാർക്കിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഏഴ് നിലകളിലായി 108 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. ഇവിടെയും പ്രവൃത്തി ഇഴയുകയാണ്.കോർപ്പറേഷന്റെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 11 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സ്ഥാപിക്കുന്നത്.പ്രവൃത്തിയുടെ കരാർ പൂനെ ആസ്ഥാനമായുള്ള കമ്പനിക്കാണ് നൽകിയിരിക്കുന്നത്.
പൂർണമായും യന്ത്രസംവിധാനം
യന്ത്ര സംവിധാനത്തിലാകും പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൗണ്ടറിൽ നിന്ന് ആദ്യം ടോക്കൺ എടുക്കണം, ഇതിൽ ഏത് നിലയിലാണ് പാർക്കിംഗ് എന്ന് രേഖപ്പെടുത്തും. മുന്നിലെ സെൻസറിൽ സ്വൈപ്പ് ചെയ്യുന്നതിലൂടെ പാർക്ക് ചെയ്യേണ്ട നിലയിലെ റാപ്പ് താഴേക്ക് വരും. വാഹനം റാപ്പിൽ കയറ്റിയതിന് ശേഷം ഡ്രൈവർക്ക് പുറത്ത് ഇറങ്ങാം. ശേഷം റാപ്പ് പാർക്ക് ചെയ്യേണ്ട സ്ഥലത്തെത്തും. വാഹനം തിരികെയെടുക്കാൻ എത്തുമ്പോൾ വീണ്ടും കാർ ബൂത്തിൽ കാർഡ് സ്വൈപ്പ് ചെയ്യണം. വാഹനം താഴെ എത്തുമ്പോൾ അലാറം മുഴങ്ങും.
മൾട്ടിലെവൽ കാർ പാർക്കിംഗ് നിർമ്മാണ പ്രവൃത്തി മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും.മെക്കാനിക്കൽ പ്രവൃത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
അഡ്വ.ടി.ഒ.മോഹനൻ ,മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |