മട്ടന്നൂർ: വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന 'പോയിന്റ് ഓഫ് കോൾ' നേടാൻ കിയാൽ ഇതിനകം കഠിനശ്രമം നടത്തിക്കഴിഞ്ഞു. വിദേശകമ്പനികളെത്തിയാൽ കണ്ണൂരിലേക്കുള്ള സീറ്റുകൾ വർദ്ധിക്കുകയും കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ സാദ്ധ്യമാകുകയും ചെയ്യും.
കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ പല തവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് കൊവിഡ് കാലത്ത് കുവൈത്ത് എയർവേയ്സ് എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്.നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശ വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. ഇന്ത്യൻ കമ്പനികളെ സഹായിക്കുന്നതിനായി പുതിയ വിമാനത്താവളങ്ങളിൽ വിദേശ കമ്പനികളുടെ സർവീസ് വേണ്ടെന്ന കേന്ദ്ര നയമാണ് കണ്ണൂരിന് മുന്നിലുള്ള തടസം.
എയർ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്ക് സർവീസിനും കണ്ണൂരിന് പരിഗണനയില്ല.ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ.
പറന്നത് 30 ലക്ഷം പേർ;
ആദ്യപത്തിലും ഇടം
ഇതുവരെയായി 30 ലക്ഷത്തിലധികം പേർ ഇവിടെ നിന്ന് യാത്ര ചെയ്തു കഴിഞ്ഞു. ആദ്യ പത്തു മാസത്തിൽ തന്നെ 10 ലക്ഷമെന്ന നേട്ടവും കിയാലിനുണ്ട്. ലോക്ക്ഡൗണിന് ശേഷം ചില മാസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂർ ഇടം നേടി. ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന നിലയിലും കണ്ണൂരിനെ അധികൃതർ പരിഗണിച്ചിട്ടില്ല. കണ്ണൂരിലെത്തിയ കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വി.കെ.സിംഗ് കിയാലിന്റെ സാദ്ധ്യതയെ എടുത്തുപറഞ്ഞതുമാണ്.
ചരക്കുനീക്കത്തിനും ശ്രമം
കാർഗോ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ ചരക്കുവിമാനങ്ങളെ കണ്ണൂരിലെത്തിക്കാനുള്ള നീക്കവും കിയാൽ നടത്തുന്നുണ്ട്. മലബാർ മേഖലയുടെ വ്യവസായ വളർച്ചയ്ക്ക് കയറ്റുമതി നിർണായക ഘടകമാണ്.
പിന്തുണ തേടി ആദ്യയാത്രാസംഘം
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന യാത്രക്കാരുടെ കൂട്ടായ്മയായ 'ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി' ഈ മാസം 13,14 തീയതികളിൽ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണുന്നുണ്ട്.
വിസ്താര, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാൻ കൂടിയാണ് ഈ യാത്ര. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 9ന് ആദ്യ യാത്രക്കാരുടെ കുടുംബസംഗമവും ഇവർ സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്രം കനിയണം കിയാലിന് വേണം
വിദേശ വിമാനങ്ങൾക്ക് അനുമതി
കൂടുതൽ ആഭ്യന്തര സർവീസുകൾ
കൂടുതൽ വിമാനത്താവളങ്ങളിലേക്കു സർവീസുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |