സാക്ഷികളെ കണ്ട് സി.ബി.ഐ പബ്ലിക് പോസിക്യൂട്ടർ
കാസർകോട്:കേസിന്റെ വിചാരണ ഫെബ്രുവരി രണ്ടുമുതൽ എറണാകുളം സി.ബി.ഐ കോടതിയിൽ ആരംഭിക്കും. അടുത്തിടെ സി.പി.എമ്മിൽ ചേർന്ന കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും പ്രശസ്ത ക്രിമിനൽ അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷികളെ കാണാൻ സി.ബി.ഐ പബ്ലിക് പോസിക്യൂട്ടർ ബോബി ജോസഫ് കല്യോട്ടും കാഞ്ഞങ്ങാട്ടുമെത്തി. മൊഴികളിൽ കൃത്യത വരുത്തുന്നതിനായി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലേക്ക് പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളെ വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലവും ഇദ്ദേഹം സന്ദർശിച്ചു.വിചാരണയുടെ ആദ്യദിവസം ഒന്നാം സാക്ഷി ശ്രീകുമാർ കല്യോട്ടിനെയും 104ാം സാക്ഷി ബാബുരാജ് കല്യോട്ടിനെയും വിസ്തരിക്കും. ഫെബ്രുവരി ഏഴുമുതൽ ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ, മാതാവ് ലത, സഹോദരി അമൃത, കൃപേഷിന്റെ പിതാവ് കൃഷ്ണൻ, മാതാവ് ബാലാമണി, സഹോദരി കൃഷ്ണപ്രിയ തുടങ്ങിയവരെ വിസ്തരിച്ച് തുടങ്ങും.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നാംപ്രതി സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ ഉൾപ്പെടെ 11 പേർ നാലുവർഷമായി റിമാൻഡിൽ കഴിയുകയാണ്. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലിലാണിവർ. ഒമ്പതാം പ്രതിയായ മുരളി തന്നിത്തോടിന് പിതാവിന്റെ മരണത്തെ തുടർന്ന് ഒരുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പീതാംബരൻ അടക്കം 11 പ്രതികൾ ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലാണുണ്ടായിരുന്നത്. ജയിലിന് പുറത്ത് ആയുർവേദ ചികിൽസ നൽകിയതിനെ ചൊല്ലി വിവാദമുയർന്നതോടെയാണ് 11 പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റിയത്.
സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി രാജേഷ് ഉൾപ്പെടെ സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചുപ്രതികൾ ഒന്നേകാൽ വർഷമായി കാക്കനാട് സബ് ജയിലിലാണ്. പ്രതി ചേർക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ, സി.പി.എം ഉദുമ മുൻ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എൻ.ബാലകൃഷ്ണൻ തുടങ്ങിയവർക്ക് ജാമ്യം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |