കാസർകോട്: പ്ലാസ്റ്റിക് മാലിന്യത്തെ നാടുകടത്തിയും സംസ്കരിച്ചും നാടിനെ മാലിന്യമുക്തമാക്കുന്നതിന് വിപ്ലവകരമായ പങ്കുവഹിക്കുന്ന കൈതക്കാട് 'മഹ്‌യൂബ' മാലിന്യ സംസ്കരണ പ്ലാന്റ് ഉടമ യു.കെ കുഞ്ഞബ്ദുള്ളയെ കാണാനും സംസ്കരണരംഗത്തെ മാന്ത്രികവിദ്യ അറിയാനും സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌ക്കരൻ എത്തിയത് പുതിയ അനുഭവമായി. കേരളത്തിലെ സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മാലിന്യ സംസ്കരണ സംരംഭങ്ങളെ കുറിച്ച് പഠിക്കുന്നതിനും പുതിയ കാലത്ത് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർതലത്തിൽ ഇടപെടലുകൾ നടത്തുന്നതിനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
വേസ്റ്റ് മാനേജ്‌മെന്റിൽ സ്റ്റാർട്ടപ് രജിസ്‌ട്രേഷനും ഐ.എസ്.ഒ സർട്ടിഫിക്കറ്റുമുള്ള കുഞ്ഞബ്ദുള്ള കേരളത്തിലെ എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തുന്ന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ആറു വർഷം കൊണ്ട് 5500 ടൺ മാലിന്യങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ച കാര്യവും മാലിന്യങ്ങൾ സംഭരിക്കുന്നതിനായി 'ഈസിബിൻ' ഓൺലൈൻ അപ് തുടങ്ങിയതും കുഞ്ഞബ്ദുള്ള വ്യക്തമാക്കി. ധീരമായ ചുവടുവെപ്പിനെ പ്രശംസിച്ച ബാലഭാസ്കരൻ മാലിന്യ സംസ്കരണ രംഗത്ത് പൊതുസ്വകാര്യ പാർട്ണർഷിപ്പിനുള്ള സാധ്യതയും ആരാഞ്ഞു.
മാതൃകാപരം, പ്രോത്സാഹിപ്പിക്കും: കെ.ടി ബാലഭാസ്കരൻ
ആദ്യമായാണ് കുഞ്ഞബ്ദുള്ളയുടെ കൈതക്കാടുള്ള പ്ലാന്റിൽ എത്തുന്നത്. ഇത്തരം പരിശ്രമങ്ങൾക്ക് നമ്മുടെ നാട്ടിൽ ഒരുപാട് സാധ്യതകളുണ്ട്. സർക്കാരിന് ചെയ്യാൻ പറ്റുന്നതിൽ പരിമിതി ഉണ്ടല്ലോ. ഇത്തരം സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വേർതിരിച്ചും സംസ്കരിച്ചും കയറ്റിയയച്ചും യു.കെ കുഞ്ഞബ്ദുള്ള നടത്തുന്ന പരിശ്രമം മാതൃകാപരമാണ്. നിർമ്മാണ വേസ്റ്റുകളുടെ കാര്യത്തിലും ബയോമെഡിക്കൽ, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കാര്യത്തിലായാലും സ്വകാര്യ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് സർക്കാർ തലത്തിൽ സംവിധാനം ഉണ്ടാക്കുന്നതിനും ശുചിത്വമിഷൻ ഗൗരവമായി ആലോചിക്കുന്നതാണ്.
ശുചിത്വമിഷൻ ഏക്സിക്യൂട്ടീവ് ഡയറക്ടർ ഞങ്ങളുടെ സ്ഥാപനം സന്ദർശിച്ചതിൽ ഏറെ സന്തോഷമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സഹായത്തിൽ ഏഴു വർഷമായി ഈ രംഗത്ത് ഏറെ മുന്നോട്ടുപോകാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്.
യു .കെ കുഞ്ഞബ്ദുള്ള ( 'മഹ്‌യൂബ' കൈതക്കാട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |