നീലേശ്വരം: കായൽ ടൂറിസത്തിന് മാറ്റുകൂട്ടാൻ നീലേശ്വരം കോട്ടപ്പുറത്ത് ഒരുങ്ങുന്ന വഞ്ചി വീട് ടെർമിനൽ നിർമ്മാണം അന്തിമഘട്ടത്തിൽ. ഓടുപാകി മനോഹരമാക്കിയ മേൽക്കൂരയോട് കൂടി തലയെടുപ്പോടെ നിൽക്കുന്ന ഹൗസ്‌ബോട്ട് ടെർമിനൽ, ടെർമിനലിനോട് അനുബന്ധിച്ച് നാലര മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാത, നടപ്പാതയിൽ സഞ്ചാരികൾക്കായി ഒരുക്കിയ വ്യൂ പോയിന്റുകളും കരിങ്കൽ ബെഞ്ചുകളും... ഏതൊരാളെയും ആകർഷിക്കുന്ന വിധത്തിലാണ് ടെർമിനലിന്റെ നിർമ്മാണം.
വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ഉൾനാടൻ ജല ഗതാഗത വകുപ്പാണ് ടെർമിനൽ നിർമ്മിക്കുന്നത്. ഒരേസമയം നാല് വഞ്ചിവീടുകൾക്ക് ഇവിടെ പാർക്ക് ചെയ്ത് ടൂറിസ്റ്റുകളെ കയറ്റാൻ കഴിയും. 2001ൽ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്‌മെന്റ് കോർപറേഷൻ കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായി ആരംഭിച്ച ക്രൂയിസിൽ നിലവിൽ 30 ഓളം ഹൗസ് ബോട്ടുകളുണ്ട്. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്.
ചിലവ് 8 കോടി
132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്റെ നിർമ്മാണ ചിലവ് 8 കോടി രൂപയാണ്. നാല് തട്ടുകളായി ഉയരം ക്രമീകരിച്ച 4 ബോട്ട്‌ജെട്ടികൾ ഇവിടെയുണ്ട്. നിലത്ത് കരിങ്കൽ ടൈൽ പാകി ഇന്റർലോക് ചെയ്തിട്ടുണ്ട്. ജെട്ടിയിലും നടപ്പാതയിലും സോളാർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ടെർമിനലിലേക്കു പ്രവേശിക്കാൻ 2 വഴികളുണ്ട്. രണ്ട് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പ്രധാന റോഡിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |