സാമ്പിൾ പരിശോധന തുടങ്ങി
കൊല്ലം: അഷ്ടമുടി കായലിലെ ചെളിമണ്ണ് ദേശീയപാത 66 വികസനത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് സാമ്പിൾ പരിശോധന തുടങ്ങി. നീണ്ടകര ഭാഗത്ത് നിന്ന് കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ കരാർ കമ്പനിയുടെ നേതൃത്വത്തിൽ സാമ്പിൾ ശേഖരിച്ചു.
ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന മണ്ണിനങ്ങൾ സംബന്ധിച്ച് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വിശദമായ മാർഗനിർദ്ദേശങ്ങളുണ്ട്. ഇവയ്ക്ക് അനുസൃതമാണോ അഷ്ടമുടി കായലിലെ ചെളിമണ്ണ് എന്നാണ് പരിശോധിക്കുന്നത്. ഫലം അനുകൂലമാണെങ്കിൽ വൈകാതെ ഡ്രഡ്ജിംഗ് ആരംഭിക്കും.
അഷ്ടമുടി കായലിന്റെ അടിത്തട്ടിൽ വലിയ അളവിൽ പ്ലാസ്റ്റിക്, തടിക്കഷണങ്ങൾ, വല തുടങ്ങിയവ അടിഞ്ഞുകൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡ്രഡ്ജിംഗിലൂടെ ശേഖരിക്കുന്ന ചെളിമണ്ണ് അരിച്ച് വൃത്തിയാക്കിയ ശേഷമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകു. അടിപ്പാതകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ ആർ.ഇ വാൾ നിർമ്മിക്കാൻ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ മാത്രം ഒരു ലക്ഷം എം ക്യൂബ് മണ്ണ് ഇനിയും വേണം.
മണ്ണ് നൽകുന്നത് സൗജന്യമായി
മലകൾ ഇടിച്ചുനിരത്തുന്നത് ഒഴിവാക്കാൻ അഷ്ടമുടി കായലിലെ ചെളിമണ്ണ് ദേശീയപാത അതോറിറ്റിക്ക് സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു
ഒരു മീറ്റർ ക്യൂബ് മണ്ണിന് അടിസ്ഥാന വില, സിനറേജ് ചാർജ്, ജി.എസ്.ടി, റോയൽട്ടി എന്നിവ സഹിതം 356 രൂപ നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആദ്യ നിലപാട്
ഇത്രയും തുക നൽകാനാവില്ലെന്ന് പറഞ്ഞ് ദേശീയപാത അതോറിറ്റി ഡ്രഡ്ജിംഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതോടെയാണ് സൗജന്യമായി നൽകാൻ തീരുമാനിച്ചത്
ജലസംഭരണ ശേഷി ഉയരും
ഡ്രഡ്ജിംഗ് നടത്തി ചെളി നീക്കിയാൽ കായലിന്റെ ജലസംഭരണ ശേഷി ഉയരും. അതിന് പുറമേ ജലഗതാഗതവും സുഗമമാകും. ഫൈബർ ബോട്ടുകൾക്ക് കുറഞ്ഞത് ഒരു മീറ്റർ ആഴവും സ്റ്റീൽ ബോട്ടുകൾക്ക് 1.5 മീറ്റർ ആഴവുമാണ് സുഗമമായ സഞ്ചാരത്തിന് വേണ്ടത്.
അഷ്ടമുടി കായലിൽ പലയിടങ്ങളിലും 0.75 മീറ്റർ മാത്രമേ ആഴമുള്ളു. അതുകൊണ്ട് തന്നെ ബോട്ടുകളുടെ ഷാഫ്ട് ചെളിയിലും തടികളിലും തട്ടി തകരാറിലാകുന്നത് പതിവാണ്.
ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |