കൊല്ലം: കുട്ടിക്കാലത്ത് അടുക്കളയിൽ അമ്മ തയ്യാറാക്കിയ അരിമാവിലും മുറ്റത്തെ മണ്ണ് നനച്ചും കരവിരുത് കാട്ടിയ ശ്രീലക്ഷ്മി ഇപ്പോൾ കളിമൺ പ്രതിമകളുടെ കൂട്ടുകാരി.
കടയ്ക്കൽ ആനപ്പാറ കാട്ടുകുളങ്ങര പുത്തൻവീട്ടിൽ ബിജു- ശ്രീലത ദമ്പതികളുടെ മകളായ ബി.എസ്. ശ്രീലക്ഷ്മി (18) ഇതിനകം നിർമ്മിച്ചത് നൂറോളം ശില്പങ്ങൾ. ശില്പ നിർമ്മാണത്തിൽ ശ്രീലക്ഷ്മി തന്നെയാണ് ഗുരുവും ശിഷ്യയും. സ്വന്തമായാണ് ശ്രീലക്ഷ്മി ശില്പ നിർമ്മാണം പഠിച്ചെടുത്തത്. രണ്ടാം ക്ലാസ് മുതൽ സ്കൂൾ ശാസ്ത്രമേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ജയിക്കുന്നത്. ഏതു വിഷയവും ശ്രീലക്ഷ്മിയുടെ വൈഭവത്തിൽ ജീവൻ തുടിക്കുന്ന കളിമൺ ശില്പങ്ങളാവും. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എൻ.സി.ഇ.ആർ.ടി 2022ൽ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയതല കലോത്സവത്തിൽ പങ്കെടുത്തു. ചിത്രരചനയിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ശ്രീലക്ഷ്മി പഠനത്തിലും മിടുക്കിയാണ്. കുട്ടിക്കാട് സി.പി.എച്ച്.എസ്.എസിൽ ഈ വർഷം 88% മാർക്കോടെയാണ് പ്ലസ്ടു പാസായത്. ആർകിടെക്ട് ആവുകയാണ് ലക്ഷ്യം.
അമ്മവീട്ടിലെ കളിമണ്ണ്
കുട്ടിക്കാലത്ത് മുറ്റത്തിറങ്ങിയാൽ മണ്ണിൽ രൂപങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇടത്തറയിലുള്ള അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി കളിമണ്ണിൽ ശില്പമുണ്ടാക്കുന്നത്. അവിടെ എത്തിയാലുടൻ കളിമണ്ണെടുക്കാൻ വയലിലേക്ക് ഓടും. മത്സരങ്ങൾക്ക് പോകുമ്പോഴും ഈ വയലിൽ നിന്നാണ് കളിമണ്ണ് എടുത്തിരുന്നത്. പിന്നീട് ആറ്റുവക്കിലെ കളിമണ്ണ് എടുക്കാൻ തുടങ്ങി. മണ്ണിന് ക്ഷാമമായതോടെ കിലോയ്‌ക്ക് 50 രൂപയ്‌ക്ക് വാങ്ങിത്തുടങ്ങി. ഇടത്തരം ശില്പമുണ്ടാക്കാൻ ആറു മണിക്കൂർ വേണം. വേട്ടയാടുന്ന സിംഹവും ഉത്സവവും എ.പി.ജെ. അബ്ദുൾ കലാമും കാടും ചിന്തിച്ചിരിക്കുന്ന പെൺകുട്ടിയും മൃഗങ്ങളും കിളികളും തുടങ്ങി നിരവധി ശില്പങ്ങൾ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |