കൊല്ലം: ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചുള്ള സ്വകാര്യ ബസ് സമരത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ.ടി.സി കാര്യമായില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. പലരും അധിക തുക ചെലവാക്കിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
ജില്ലയിൽ നിലവിൽ സർവീസ് നടത്തുന്ന 750 ഓളം സ്വകാര്യ ബസുകളും സമരത്തിന്റെ ആദ്യദിനത്തിൽ പങ്കാളിയായി. സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷ നടക്കുകയാണ്. സ്വകാര്യ ബസ് ഇല്ലാത്തതിൽ ചില രക്ഷിതാക്കൾ ജോലി ഉപേക്ഷിച്ചാണ് മക്കളെ സ്വന്തം വാഹനങ്ങളിൽ സ്കൂളുകളിൽ എത്തിച്ചത്.
ബസ് സ്റ്റോപ്പുകളിലും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 8 മുതൽ 10.30 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും കെ.എസ്.ആർ.ടി.സി ബസുകളിൽ തിങ്ങി ഞെരുങ്ങിയായിരുന്നു യാത്ര. നിലനില്പിന്റെ പ്രശ്നമായതിനാൽ ആവശ്യങ്ങളിൽ തീരുമാനമാകുന്നത് വരെ ഒറ്റക്കെട്ടായി സമരം തുടരുമെന്നാണ് ബസുടമകൾ പറയുന്നത്.
''''
ഇന്നലെ ജില്ലയിൽ സമരം പൂർണമായിരുന്നു. സർക്കാർ ചർച്ചയ്ക്ക് സജ്ജമാകാത്ത സാഹചര്യത്തിൽ സമരം തുടരും. എപ്പോൾ ചർച്ചയ്ക്ക് വിളിച്ചാലും പോകും. പക്ഷെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയാകണം.
ലോറൻസ് ബാബു, ചെയർമാൻ
ബസുടമ സംയുക്ത സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |