കൊല്ലം: സിൽവർലൈൻ പദ്ധതിയുടെ കല്ലിടീൽ ഇന്നുണ്ടാകില്ല. പഞ്ചായത്ത് അംഗങ്ങൾ മുതലുള്ള ജനപ്രതിനിധികളുടെ സഹകരണത്തോടെ ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ച് വിശദമായ ചർച്ച നടത്തിയ ശേഷം പുനരാരംഭിക്കാനാണ് ആലോചന. കല്ലിടീൽ വരും ദിവസങ്ങളിൽ തുടരണോ, ചർച്ചയ്ക്ക് ശേഷം മതിയോയെന്ന് ഇന്ന് തീരുമാനമാകും.
പ്രദേശവാസികളായ നൂറ് കണക്കിന് നാട്ടുകാർ നിമിഷങ്ങൾക്കുള്ളിൽ സംഘടിച്ചാണ് തഴുത്തലയിൽ സിൽവർലൈൻ പദ്ധതിയുടെ കല്ലിടാനുള്ള നീക്കത്തെ പ്രതിരോധിച്ചത്. സ്ത്രീകളായിരുന്നു മുൻനിരയിൽ. ഇവർ സർക്കാരിനും പദ്ധതിക്കുമെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
ഒൻപത് കല്ലുകൾ കാണാനില്ല
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കെ - റെയിൽ അധികൃതർ സ്ഥാപിച്ച 9 സർവേ കല്ലുകൾ നഷ്ടമായി. കല്ലുവാതുക്കൽ, ചിറക്കര, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പഞ്ചായത്തുകളിൽ നിന്നുമാണ് കല്ലുകൾ നഷ്ടമായത്. ഇതിനിടെ കെ.എസ്.യു പ്രവർത്തകർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചത് കെ റെയിലിന്റെ സർവേക്കല്ലാണെന്ന് സ്ഥിരീകരിച്ചെങ്കിലും സീരിയൽ നമ്പർ ചുരണ്ടിക്കളഞ്ഞതിനാൽ എവിടെ നിന്ന് നഷ്ടമായതാണെന്ന് കണ്ടെത്തിയിട്ടില്ല.
ചുവരിൽ ആത്മഹത്യാക്കുറിപ്പ്
തന്റെ ഭൂമിയിൽ കല്ല് സ്ഥാപിക്കാനുള്ള നീക്കത്തെ പാചകവാതക സിലിണ്ടർ തുറന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ അജയകുമാർ വീടിന് മുന്നിൽ ആത്മഹത്യാക്കുറിപ്പും പതിച്ചിരുന്നു. കുടുംബ ഓഹരിയായി കിട്ടിയ ഭൂമിയിൽ കഷ്ടപ്പെട്ട് നിർമ്മിച്ച വീട് നഷ്ടപ്പെടുന്നത് സഹിക്കാനാകില്ല. തലമുറകളായി വിളക്ക് വച്ച് ആരാധിക്കുന്ന ആൽത്തറയുമുണ്ട്. അത് നശിക്കുന്നത് കണ്ടുനിൽക്കാനാവില്ല. തന്റെ മരണത്തിന്റെ ഉത്തരവാദികൾ സർക്കാരും സിൽവർലൈൻ പദ്ധതിയുടെ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുമാണെന്നാണ് അജയകുമാർ തന്റെ പുരയിടത്തിന്റെ മതിലിൽ പതിച്ച ബഹുമാനപ്പെട്ട ജഡ്ജിക്ക് എന്ന് അഭിസംബോധന ചെയ്തുള്ള ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
കഞ്ഞിവച്ച് ബി.ജെ.പി പ്രതിഷേധം
തഴുത്തലയിൽ ഉദ്യോഗസ്ഥരെ തടഞ്ഞതിനൊപ്പം ബി.ജെ.പി പ്രവർത്തകർ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ ഉദ്ഘടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ, കൊട്ടിയം ഏരിയാ പ്രസിഡന്റ് കൊട്ടിയം സുനിൽ, യുവമോർച്ച ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, കൊട്ടിയം ഏരിയാ ജനറൽ സെക്രട്ടറി ഹരിലാൽ, വൈസ് പ്രസിഡന്റ് രൂപേഷ്, തഴുത്തല നാലാം ബൂത്ത് പ്രസിഡന്റ് സജു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |