കൊല്ലം: വേലിയേറ്റവും വെള്ളക്കെട്ടും മൂലം താഴ്ന്നുപോകുന്ന മൺറോത്തുരുത്തിലെ വീടുകൾക്ക് പുതുജീവനേകി നൂതന സാങ്കേതികവിദ്യ. അടിത്തറ ഇളക്കി ജാക്കി ലിവറുകൾ സ്ഥാപിച്ച് വീടുകൾ ഉയർത്തുന്ന സാങ്കേതികവിദ്യയുമായി മൺറോയിൽ എത്തിയിരിക്കുന്നത് ഹരിയാനയിൽ നിന്നുള്ള 20 അംഗ സംഘമാണ്. ഹരിയാന സ്വദേശിയായ ബൽവിന്ദറാണ് നേതൃത്വം നൽകുന്നത്. എറണാകുളത്തും തിരുവല്ലയിലും അടക്കം സംഘം വീടുകൾ ഉയർത്തിയിരുന്നു.
ഇതിനോടകം നാല് വീടുകൾ മൺറോയിൽ ഉയർത്തി. നിരവധി പേർ ഇതിനോടകം ഹരിയാന സംഘത്തെ സമീപിച്ചിട്ടുണ്ട്. കിഴക്കേ നെന്മേനി ശിവശൈലത്തിൽ ഷാജിയുടെ വീടാണ് ഇപ്പോൾ ഉയർത്തുന്നത്. താഴ്ന്ന വീടുകളിൽ പലതിലും ചെളി നിറഞ്ഞിരിക്കുകയാണ്. വീടുകൾ താഴുന്നത് പതിവായതോടെ നിരവധി പേർ മൺറോയിൽ നിന്ന് പലായനം ചെയ്തിരുന്നു.
വീട് ഉയർത്തുന്നത് ഇങ്ങനെ
ഫൗണ്ടേഷനിലെ കരിങ്കല്ലും മണ്ണും നീക്കും
കോൺക്രീറ്റ് ബെൽറ്റ് ജാക്കികൾ ഉറപ്പിക്കും
ജാക്കി ഒരുപോലെ തിരിച്ച് ഫൗണ്ടേഷൻ ഉയർത്തും
വീണ്ടും അടിത്തറയിൽ മണ്ണ് നിറച്ച് ബലപ്പെടുത്തും
നാല് അടി ഉയരത്തിൽ വീട് ഉയർത്തും
പരമാവധി 6 അടി വരെ ഉയർത്താം
ജോലികൾ തീരാൻ രണ്ടുമാസം വേണ്ടിവരും
ചെലവ് ₹ 12 ലക്ഷം
20 വർഷത്തിനിടെ മുന്നൂറോളം വീടുകൾ താഴ്ന്നതായി അനൗദ്യോഗിക കണക്ക്.
വീടുകൾ ഉയർത്തുന്നത് ശാശ്വത പരിഹാരമല്ല. പരിസ്ഥിതി സൗഹൃദ വീടുകളാണ് ഉത്തമം. ഇത്തരത്തിൽ നിർമ്മിച്ച രണ്ടു വീടുകൾ ഇവിടെയുണ്ട്.
ബിനു കരുണാകരൻ
പരിസ്ഥിതി പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |