കൊല്ലം: ദേശീയപാത സ്ഥലമേറ്റെടുപ്പിൽ അധിക ഭൂമി കൈയേറി ബുദ്ധിമുട്ടിപ്പിക്കുന്നതായി ആരോപിച്ച് ആദിച്ചനല്ലൂർ മൈലക്കാട് തട്ടാന്റഴികത്ത് ബി.മോഹൻദാസ് മുഖ്യമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.
അഞ്ച് സെന്റോളം ഭൂമി ഏറ്റെടുത്തെങ്കിലും 2.74 സെന്റ് ഭൂമിയുടെ വില നിശ്ചയിച്ച് നഷ്ടപരിഹാരം നൽകാനാണ് നീക്കം. ഇതോടെ നഷ്ടപരിഹാരം വാങ്ങാൻ ഉടമ തയ്യാറായില്ല. 1983ലാണ് 33 സെന്റ് ഭൂമി വാങ്ങി വീട് നിർമ്മിച്ചത്. വസ്തുവിന്റെ കിഴക്ക് ഭാഗത്ത് റോഡിലേക്ക് തള്ളിനിന്നിരുന്ന വളവ് നിവർത്തി വസ്തുവിന്റെ അകത്തേക്ക് മതിൽ നിർമ്മിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന വളവുകൂടി കണക്കാക്കി തന്റെ കൈവശമുള്ള ഭൂമി കൈയേറാനാണ് നീക്കം നടക്കുന്നത്.
അടുത്ത സമയത്ത് തന്റെ വസ്തു അളന്നപ്പോൾ 32.272 സെന്റ് ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ റീസർവേയിൽ വസ്തുവിന്റെ അളവ് കുറവായിരുന്നിട്ടും 34 സെന്റ് ഭൂമിയുടെ കരം ഈടാക്കുകയും ചെയ്തു. സമീപത്തെ ഭൂമി കൂടി അളന്ന് കൈയേറ്റം തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
പരാതിയുമായി സമീപിച്ച തന്നെ സർവേവിഭാഗം ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി ഓഫീസിൽ നിന്ന് ഇറക്കിവിട്ടു.
മോഹൻദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |