തഴവ: അടവും ചുവടും പറഞ്ഞ് യോദ്ധാക്കൾ രണ്ടാം ദിനം ആയുധം മുട്ടിയതോടെ പടനിലത്തെ ആവേശക്കടലാക്കി ഈ വർഷത്തെ ഓച്ചിറക്കളി സമാപിച്ചു. വിവിധ കരകളിൽ നിന്നായി വിവിധ പ്രായത്തിലുള്ള നിരവധി പേരാണ് ഇത്തവണ ഓച്ചിറക്കളിയിൽ പങ്കെടുക്കാനെത്തിയത്.
ഉച്ചയ്ക്ക് ഒന്നോടെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയോടെയാണ് ഇന്നലെയും ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, അലങ്കരിച്ച ക്ഷേത്ര ഋഷഭ വീരന്മാർ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വിവിധ കളി സംഘങ്ങൾ ഉൾപ്പെടെ നിരവധിപ്പേരായിരുന്നു പങ്കെടുത്തത്.
കളി ഒന്നാം ദിവസത്തേതിന്റെ തനിയാവർത്തനമാണ് രണ്ടാം ദിവസമെന്നതിനാൽ ഇന്നലെത്തെ ചടങ്ങുകൾ സമയനീക്കമില്ലാതെയാണ് പൂർത്തിയായത്. ഘോഷയാത്ര കിഴക്ക് - പടിഞ്ഞാറ് ആൽത്തറകൾ, ഗണപതിത്തറ എന്നിവ ചുറ്റി വെട്ടുകണ്ടത്തിനടുത്ത് എത്തിയതോടെ യോദ്ധാക്കൾ രണ്ടായി പിരിഞ്ഞ് വെട്ടുകണ്ടത്തിന് കിഴക്ക് - പടിഞ്ഞാറായി അണിനിരക്കുകയായിരുന്നു. കരനാഥന്മാരുടെ അകമ്പടിയോടെ കണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം ചെയ്തതോടെയാണ് ആയുധം മുട്ടൽ ആരംഭിച്ചത്. ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഇന്നലെ പ്രദർശനക്കളിയും കരക്കളിയും കൂടുതലായി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |