തടസം സൃഷ്ടിച്ചത് പുതിയ മാർഗരേഖ
കൊല്ലം: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കണമെന്ന പുതിയ മാർഗരേഖയിലെ നിർദ്ദേശം കാരണം ജില്ലാ പഞ്ചായത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം പണം നീക്കിവച്ചിട്ടും നടപ്പാകാതെ പോയ പദ്ധതി ഇത്തവണ സ്പിൽ ഓവറാക്കാനും കഴിയാത്ത അവസ്ഥയാണ്.
പട്ടികജാതിക്കാരായ ബിരുദ വിദ്യാർത്ഥികൾക്ക് 15,000 രൂപ വരെയും പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക് 30,000 രൂപ വരെയും പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിവന്നിരുന്നത്. കഴിഞ്ഞ വർഷം ഇതിനായി 35 ലക്ഷം രൂപ നീക്കിവച്ചിരുന്നു. അപേക്ഷകൾ സ്വീകരിച്ചെങ്കിലും പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ മെല്ലെപ്പോക്ക് കാരണം കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതി നടപ്പായില്ല. മുൻ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള വിഹിതവും നൽകാനായില്ല. ഇത്തവണ പദ്ധതി സ്പിൽ ഓവറാക്കി രണ്ട് വർഷത്തെ സ്കോളർഷിപ്പ് ഒരുമിച്ച് വിതരണം ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതർ. ഇതിനിടെയാണ് പുതിയ മാർഗരേഖ വന്നത്. സ്പിൽ ഓവർ പദ്ധതികൾക്ക് മാർഗരേഖ ബാധകമല്ല. പക്ഷെ ഉദ്യോഗസ്ഥർ ഇതിൽ മുറുകെപ്പിടിച്ച് പദ്ധതി സ്പിൽ ഓവറാക്കുന്നതിന് തടസം നിൽക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ സ്കോളർഷിപ്പ് പ്രതീക്ഷിച്ച് വിവിധ കോഴ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾ കഴിഞ്ഞ തവണ മുടങ്ങിയപ്പോൾ തന്നെ പ്രതിസന്ധിയിലായി. മാർഗ്ഗരേഖയിൽ നിർദ്ദേശമുണ്ടെങ്കിലും സമാന പദ്ധതി എല്ലാ പഞ്ചായത്തുകളും നഗരസഭകളും നടപ്പാക്കുമേയെന്ന കാര്യത്തിൽ സംശയമുണ്ട്.
പദ്ധതി സ്പിൽ ഓവറാക്കുന്നതിൽ തടസമില്ല. ചല തടസവാദങ്ങൾ ഉയരുന്നതാണ് പ്രശ്നം
ജില്ലാ പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |