കൊല്ലം: കൊല്ലം - തിരുമംഗലം പാതയിൽ ഏറ്രവും കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ് കരിക്കോട്. റോഡിന്റെ വീതിക്കുറവിനൊപ്പം പേരൂർ- കുറ്റിച്ചിറ റോഡിൽ നിന്നും തിരിച്ചുമുള്ള വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കടക്കാൻ പ്രത്യേകിച്ച് ക്രമീകരണങ്ങളൊന്നുമില്ലാത്തതാണ് പ്രശ്നം. ഈ റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നതിനിടയിലാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്. ഗതാഗതക്കുരുക്കിനിടയിൽ കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
ടി.കെ.എം എൻജിനിറിംഗ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊട്ടടുത്തായുള്ള ജംഗ്ഷനാണ് കരിക്കോട്. സാധാരണ യാത്രക്കാർക്ക് പുറമേ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിനംപ്രതി ഈ ജംഗ്ഷനിലെത്തുന്നത്. അതുകൊണ്ട് തന്നെ കൊല്ലത്ത് നിന്ന് കല്ലുന്താഴം കടന്നുകിട്ടിയതിന്റെ ആശ്വാസത്തിൽ വരുന്ന വാഹനങ്ങൾ മിനിറ്റുകൾക്കുള്ളിൽ കരിക്കോട് വീണ്ടും കുരുങ്ങും. കുരുക്കിനെക്കാൾ അപകടങ്ങളാണ് ഇവിടുത്തെ പ്രധാന വില്ലൻ. കുറ്റിച്ചിറ- പേരൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതും ഈ റോഡിലേക്ക് വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ച് തിരിയുന്നതുമാണ് പ്രശ്നം. സാധാരണ വാഹനങ്ങൾക്ക് പുറമേ നിരവധി സ്വകാര്യ ബസുകളും ഈ റോഡ് വഴി ജംഗ്ഷനിലേക്ക് എത്തുകയും തിരിച്ചുപോവുകയും ചെയ്യുന്നുണ്ട്.
റെയിൽവേ മേൽപ്പാലത്തിനും വീതിയില്ല
1. കൊല്ലം - തിരുമംഗലം പാതയുടെ വീതി കഷ്ടിച്ച് ഏഴ് മീറ്റർ
2. കരിക്കോട് ജംഗ്ഷനിലെ റെയിൽവേ മേൽപ്പാലത്തിന്റെ വീതി അഞ്ചര മീറ്റർ
3. വീതിക്കുറവ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു
4. രാവിലെ 8.30 മുതൽ പത്തരവരെയും വൈകിട്ട് മൂന്നര മുതൽ അഞ്ചുവരെയും ഗതാഗതസ്തംഭനം
5. അവധി ദിവസങ്ങളിൽ മാത്രമാണ് ചെറിയൊരു ആശ്വാസം
പൊലീസ് നിയന്ത്രണം പാളി
അപകടങ്ങൾ പതിവായതോടെ പേരൂർ റോഡിൽ നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തൊട്ടടുത്തുള്ള കിളികൊല്ലൂർ റെയിൽവേ സ്റ്റേഷന് മുന്നിലെത്തിയ ശേഷമേ ഇവിടേക്ക് വളയാവൂ എന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. പക്ഷെ നിയന്ത്രണം അധികകാലം നീണ്ടുനിന്നില്ല. ഇതോടെ അപകടങ്ങൾ വീണ്ടും പതിവായിരിക്കുകയാണ്.
അപകടങ്ങൾ പതിവായതിനാൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാഥാർത്ഥ്യമായില്ല.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |