കൊല്ലം: യോഗ്യതയില്ലാത്ത അന്യസംസ്ഥാനക്കാർ വ്യാജ ലൈസൻസുമായി ജില്ലയിൽ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് വ്യാപകമാകുന്നു. കുറഞ്ഞ വേതനവും കൂടുതൽ സമയം വാഹനം ഓടിക്കാൻ തയ്യാറാകുമെന്നതുമാണ് വാഹന ഉടമകൾക്ക് ഇവരോട് താത്പര്യം കൂടാൻ കാരണം.
ജില്ലയിൽ ഹെവി ഡ്രൈവർമാരിൽ മിക്കവരും ലോറിയും മറ്റും ഓടിക്കുന്നതിൽ വിമുഖത കാട്ടുന്നവരാണ്. ഓട്ടം പോയാൽ ചിലപ്പോൾ തിരികെയെത്താൻ ആഴ്ചകൾ വേണ്ടിവരുമെന്ന കാരണത്താലാണ് പല ഡ്രൈവർമാരും ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത്.
എന്നാൽ അന്യസംസ്ഥാനക്കാർക്ക് ഇത്തരം കാര്യത്തിൽ യാതൊരു മടിയുമില്ല. എന്നാൽ വ്യാജ ലൈസൻസുമായി നാടുചുറ്റുന്ന ഇവർ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് ക്ലെയിം ലഭിക്കുന്നതിന് തടസമാവുകയും നിയമക്കുരുക്കിൽപ്പെടുകയും ചെയ്യും.
നാടുനീളെ വ്യാജ ഡ്രൈവർമാർ
1. കോൺക്രീറ്റ് മിക്സിംഗ്, ടോറസ് വാഹനങ്ങളിൽ ഡ്രൈവർമാർ അന്യസംസ്ഥാനക്കാർ
2. ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് നേടിയ ശേഷം വ്യാജ ലൈസൻസ് നിർമ്മിക്കും
3. വ്യാജ ലൈസൻസ് നൽകാനും അന്യസംസ്ഥാന മാഫിയ
4. ലൈസൻസ് ഒന്നിന് 5000 രൂപ മുതൽ ഫീസ്
5. പരിശോധനയിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഡ്രൈവറുടെ ഫോട്ടോയും വിലാസവും കൃത്യം
6. പരിവാഹൻ സൈറ്റിൽ പരിശോധിച്ചാലേ തട്ടിപ്പ് വ്യക്തമാകൂ
ഹെവി വെഹിക്കിൾ ഡ്രൈവർ അറസ്റ്റിൽ
വ്യാജ ലൈസൻസ് നിർമ്മിച്ച് ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തുവന്ന യുവാവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഖുഷ്ദിൽ എന്ന യുവാവാണ് പിടിയിലായത്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മാത്രമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. ഹെവി വെഹിക്കിൾ ഡ്രൈവറുടെ ജോലി നേടുന്നതിനായി പൂനെ സ്വദേശിയുടെ പേരിലുള്ള ലൈസൻസ് നമ്പർ ഉപയോഗിച്ച് പ്രതിയുടെ ഫോട്ടോയും വിലാസവും ഉൾപ്പെടുത്തി വ്യാജമായി ലൈസൻസ് നിർമ്മിക്കുകയായിരുന്നു. ചവറ കെ.എം.എം.എൽ ക്ലബിന് മുൻവശം കൊല്ലം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആർ.ടി.ഒ ദിലീപ് കുമാർ നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റ് മിക്‌സർ ലോറി ഓടിച്ചുവന്ന പ്രതി പിടിയിലായത്. ഇയാൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലയിൽ അന്യസംസ്ഥാന ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചു. ഇവരെ നിരീക്ഷിച്ച് ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കും. നിലവിൽ പരിശോധന ശക്തമാക്കി.
എച്ച്. അൻസാരി, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |