കൂൾ ഫയറുകൾക്ക് കൂടുതൽ പ്രിയം
കൊല്ലം: ദീപാവലി ആഘോഷമാക്കാൻ വ്യത്യസ്ത ഇനങ്ങളുമായി പടക്ക വിപണി സജീവം. 10മുതൽ 5000 രൂപ വരെ വില വരുന്ന നൂറുകണക്കിന് ഇനം
പടക്കങ്ങൾ ഇതിനകം വിപണിയിൽ നിരന്നു കഴിഞ്ഞു. ശബ്ദത്തെക്കാൾ വർണവിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങളോടാണ് അധികംപേർക്കും പ്രിയം.
കൈയിൽ വച്ച് കത്തിച്ചാൽ പോലും പൊള്ളാത്ത കൂൾ ഫയറുകളാണ് ഇത്തവണത്തെ മുഖ്യ ആകർഷണം. വാട്ടർ ഫൗണ്ടനാണ് മറ്റൊരു പ്രിയ താരം. കത്തിച്ചുവിട്ടാൽ ആകാശത്ത് വർണങ്ങൾ വിതറുന്ന ഇനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.
പൊള്ളലേൽക്കുമെന്ന ഭയമില്ലാതെ കത്തിക്കാവുന്ന വാട്ടർ ഫൗണ്ടന് 100 മുതൽ 300 രൂപ വരെയാണ് വില. മയൂരനൃത്തം കൊണ്ട് മനോഹാരിയായ പീക്കോക്കാണ് മറ്റൊരു സൂപ്പർ ഇനം. ഇത് 100 രൂപ മുതൽ കിട്ടും.
കമ്പിത്തിരിവിട്ട് കളിയില്ല !
അഞ്ച് മുതൽ 50 സെന്റീമീറ്റർ വരെയുള്ള കമ്പിത്തിരിക്കും നല്ല ഡിമാൻഡാണ്. ഡ്രോൺ, ഹെലികോപ്റ്റർ, ക്രാക്ലിംഗ് കോക്കനട്ട് തുടങ്ങി പടക്കങ്ങൾക്കും പുതുമയും ധാരാളം ആവശ്യക്കാരുമുണ്ട്. സിംഗിൾ ഷോട്ട്, 15 ഷോട്ട്, 30 ഷോട്ട് തുടങ്ങി 240 ഷോട്ട് വരെയുള്ള പടക്കങ്ങളും നാൽപ്പതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്‌സുകളും വിപണിയിൽ നിരന്നുകഴിഞ്ഞു. മത്താപ്പ്, ചക്രം, കയർ തുടങ്ങിയ പരമ്പരാഗത താരങ്ങൾക്കും തിളക്കം മങ്ങിയിട്ടില്ല. ശിവകാശിയിൽ നിന്നാണ് ഇത്തവണയും കൂടുതലായി പടക്കങ്ങൾ എത്തിയത്. കൊല്ലം നഗരത്തിൽ എട്ടോളം കടകൾക്കാണ് പടക്കം വിൽക്കാൻ ഇത്തവണ ലൈസൻസ് ലഭിച്ചത്.
....................................................
അപകടരഹിതമായ പടക്കങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. പൊള്ളലേൽക്കുമെന്ന ഭയമില്ലാതെ അനായാസം കൈകാര്യം ചെയ്യാവുന്ന ഇനങ്ങൾക്കാണ് നല്ല ആവശ്യക്കാരുണ്ട്
എ. മണികണ്ഠൻ,
കെ ആൻഡ് കെ ക്രാക്കേഴ്സ്,
ചിന്നക്കട ക്ലോക്ക് ടവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |